Sorry, you need to enable JavaScript to visit this website.

സുരക്ഷാ വീഴ്ച: തുർക്കിയിൽ 1006 സൗദി ടൂറിസ്റ്റുകളെ കാണാതായി

റിയാദ്- വിനോദസഞ്ചാരത്തിന് തുർക്കിയിലേക്ക് പുറപ്പെട്ടതിന് ശേഷം 1006 സൗദി പൗരന്മാരെ കാണാതായെന്ന് റിപ്പോർട്ട്. തുർക്കിയിലെ സുരക്ഷാ സംവിധാനം ദുർബലമായതാണ് ഇത്രയും പേരെ കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിക്കാതെ പോയതിന്റെ പ്രധാന കാരണമെന്ന് വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. അഹ്മദ് ബിൻ ഹസൻ അൽശഹ്‌രി കുറ്റപ്പെടുത്തി. സൗദി പൗരന്മാർ ഏറ്റവും കൂടുതലായി സന്ദർശിക്കുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് തുർക്കി.  


സൗദികൾ സന്ദർശനത്തിന് പുതിയ മേച്ചിൽ പുറങ്ങൾ തേടേണ്ട സമയമാണിതെന്ന് ഡോ. അൽശഹ്‌രി ടെലിവിഷൻ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് നിലവിൽ സൗദികളിലെ 70 ശതമാനവും പുറപ്പെടുന്നുണ്ട്. പർചെയ്‌സിംഗ് സൗകര്യം കൂടുതലുണ്ടെന്നതായിരിക്കും ഇതിന് നിദാനം. അഞ്ച് വർഷത്തിനിടെ സൗദി ജനത വിനോദസഞ്ചാര മേഖലയിൽ 2000 കോടി ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നതാണ് വസ്തുത. ടൂറിസം ലക്ഷ്യമിട്ട് ചില രാജ്യങ്ങൾ നികുതി നിരക്ക് വൻതോതിൽ കുറക്കുന്നുണ്ടെങ്കിലും അവധിക്കാലം ചെലവഴിക്കുന്നതിന് സൗദികൾ സുരക്ഷക്കാണ് പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം വിശദമാക്കി. തുർക്കി മാധ്യമങ്ങൾ വിദ്വേഷ പ്രചാരണം നടത്തുന്നതാണ് സൗദി പൗരന്മാരുടെ സുരക്ഷയ്ക്ക് അവിടെ ഭീഷണിയാകുന്നതെന്നും ഡോ. അൽശഹ്‌രി കുറ്റപ്പെടുത്തി. സൗദി പൗരന്മാർ തുർക്കിയിൽ അതിക്രമത്തിനും ബ്ലാക്ക് മെയിലിംഗിനും ഇരയായ എത്രയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോലീസിനെ സമീപിക്കുമ്പോൾ നീതി ലഭിക്കാറില്ലെന്നതാണ് ഖേദകരമെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോർട്ട് അപഹരിക്കപ്പെട്ട സംഭവങ്ങളിൽ പോലും അക്രമികളെ കണ്ടെത്തുന്നതിന് തുർക്കി പോലീസ് കൈക്കൂലി ആവശ്യപ്പെടുകയാണ്. അക്രമം അരങ്ങ് തകർക്കുന്നതിനാൽ തുർക്കിയിൽ പൊതുവെ വിനോദസഞ്ചാര മേഖല തകർച്ച നേരിടുകയാണെന്നും ഡോ. ഡോ. അഹ്മദ് അൽശഹ്‌രി കൂട്ടിച്ചേർത്തു. 
 

Latest News