തിരുവനന്തപുരം- ഡി.ജി.പി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നുവെന്ന് പ്രസ്താവന നടത്തിയ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്്ട കേസ് നൽകാനൊരുങ്ങി ലോക്‌നാഥ് ബെഹ്‌റ. കേസുകൊടുക്കാൻ അനുമതി തേടി ഡി.ജി.പി സർക്കാരിന് കത്തയച്ചു.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി.ജി.പി പെരുമാന്നതെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മുല്ലപ്പള്ളി ആരോപിച്ചത്. പോസ്റ്റൽ വോട്ട് ചെയ്യുന്ന പോലിസുകാരുടെ വിവരം ശേഖരിക്കാനുള്ള ഡി.ജി.പിയുടെ സർക്കുലറിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയ ശേഷമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഓരോ പൊലിസുകാരന്റെയും സർവവിവരങ്ങളും ശേഖരിച്ച് സി.പി.എം ഓഫിസിലെത്തിക്കുന്ന പോസ്റ്റുമാന്റെ പണിയാണ് ഇപ്പോൾ ഡി.ജി.പി ചെയ്യുന്നത്. ഇത് കേരളാ പോലിസിന് അപമാനമാണ്. ഡി.ജി.പി ഇറക്കിയ സർക്കുലറിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സർക്കുലർ എത്രയും വേഗം പിൻവലിക്കണം. പൊലിസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡി.ജി.പിയുടെ സർക്കുലർ എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. എന്നാൽ, നിയമപരമായ കാര്യമാണ് ചെയ്തതെന്നും എല്ലാകാലത്തും ഇങ്ങിനെയുണ്ടെന്നും ഡി.ജി.പി മറുപടി നൽകിയിരുന്നു.
സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പോലിസുകാരെ ഉപയോഗിച്ച് വ്യാപകമായി വൻതുക പിരിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ടെന്നും അത് അന്വേഷിക്കാൻ സർക്കാർ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.