തലശ്ശേരി- ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന ഒരു പ്രധാനമന്ത്രി അധികാരത്തിൽ എത്തിയതെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തലശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്. കോൺഗ്രസ് ഇതര പ്രധാന മന്ത്രിമാരായ മൊറാർജി ദേശായി, ചരൺ സിംഗ്, ചന്ദ്രശേഖരൻ, ഗുജ്റാൽ, വി.പി. സിംഗ്, അടൽബിഹാരി വാജ്പേയ് എന്നിവർ ഇതിനു മുമ്പ് അധികാരത്തിൽ ഇരുന്നിട്ടുണ്ടെങ്കിലും മനപ്പൂർവം പൊള്ളയായ വാഗ്ദാനങ്ങൾ ഇവരൊന്നും ജനങ്ങൾക്ക് നൽകിയിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി പദത്തെ കോൺഗ്രസ് എന്നും ബഹുമാനത്തോടെയാണ് കണ്ടിട്ടുള്ളത്. വ്യക്തിപരമായി ഇന്ത്യയുടെ പ്രധാനമന്ത്രിയോട് കോൺഗ്രസിന് എതിർപ്പൊന്നുമില്ല. കോൺഗ്രസ് എതിർക്കുന്നത് പ്രധാനമന്ത്രിയുടെ പൊള്ളയായ വാഗ്ദാനങ്ങളെയും തെറ്റായ നയങ്ങളെയുമാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനുള്ള ഹൃദയം അദ്ദേഹത്തിനില്ല. മണ്ണിൽ അധ്വാനിക്കുന്ന കർഷകന്റെ ഹൃദയ വ്യഥ കാണാൻ മോഡിക്കാകുന്നില്ല. തൊഴിൽരഹിതരായ ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ വേദന മനസിലാക്കാൻ സാധിക്കുന്നില്ല. ഇതിനെയാണ് കോൺഗ്രസ് എതിർക്കുന്നത്. അധികാരത്തിൽ കയറുന്നതിനു മുമ്പ് മോഡി കർഷകർക്ക് വളരെയധികം വാഗ്ദാനങ്ങൾ നൽകിയിരുന്നു. അധികാരത്തിൽ കയറിയതിനു ശേഷം അദ്ദേഹം എല്ലാം മറന്നിരിക്കുകയാണ്. ഇതിനെ കുറിച്ചു ചോദ്യം ചെയ്യുമ്പോൾ ബി. ജെ. പിയുടെ പ്രസിഡന്റ് പറയുന്നത് ഇതെല്ലാം തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളല്ലേയെന്നാണ്. ഇങ്ങനെയല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെയ്യാറുളളതെന്നും ഗുലാം നബി ചൂണ്ടിക്കാട്ടി
പത്തുകോടിയിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞാണ് മോഡി സർക്കാർ അധികാരത്തിൽ വന്നിട്ടുള്ളത്. ഇതേക്കുറിച്ച് കഴിഞ്ഞ വർഷം പാർലമെന്റിൽ ചോദിച്ചപ്പോൾ മൂന്നര ലക്ഷം തൊഴിലവസരങ്ങൾ മാത്രമെ സൃഷ്ടിക്കാൻ സാധിച്ചിട്ടുള്ളൂവെന്നാണ് പറഞ്ഞത്. എട്ട് കോടിയോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സമയമായില്ലെയെന്ന് ചോദിച്ചപ്പോൾ ഉത്തരം ലഭിച്ചില്ല. മോഡി സർക്കാരിന്റെ മറ്റൊരു വാഗ്ദാനം സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പുവരുത്തുമെന്നും ബജറ്റിൽ ഇതിനായി തുക വിലയിരുത്തുമെന്നുമാണ്. എന്നാൽ ഇതിനായി നീക്കിവെച്ചിട്ടുള്ള 20 ശതമാനത്തോളം തുക ഇതുവരെ ചിലവഴിച്ചിട്ടില്ല. സ്ത്രീ സുരക്ഷക്കും ശാക്തീകരണത്തിനും അർഹമായ പ്രാധാന്യം ഇതുവരെ നൽകിയിട്ടില്ല. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർഷംതോറും വർധിച്ചുകൊണ്ടിരിക്കുകയാണ്.
വടകര മണ്ഡലത്തിൽ മത്സരിക്കുന്നത് ഇന്ത്യ കണ്ട ശ്രേഷ്ഠനായ കെ. കരുണാകരന്റെ പുത്രനായ കെ. മുരളീധരനാണ്. അതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും മുരളീധരനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ഗുലാം നബി അഭ്യർഥിച്ചു. എൻ. മഹമൂദ് അധ്യക്ഷത വഹിച്ചു.