Sorry, you need to enable JavaScript to visit this website.

ബിനാമി ബിസിനസിന്  കൂട്ടുനിന്ന സൗദി പൗരന് പിഴ

റിയാദ് - കാലി വ്യാപാര മേഖലയിൽ സ്വന്തം നിലയിൽ പ്രവർത്തിക്കാൻ വിദേശിക്ക് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ ഹമദ് ബിൻ സ്വാലിഹ് ബിൻ ഹസൻ അൽയാമിക്ക് റിയാദ് ക്രിമിനൽ കോടതി പിഴ ചുമത്തി. നജ്‌റാനിൽ കാലി വ്യാപാര മേഖലയിൽ ബിനാമിയായി പ്രവർത്തിക്കാൻ അറബ് വംശജന് സൗദി പൗരൻ കൂട്ടുനിൽക്കുകയായിരുന്നു. 
ഭാവിയിൽ കാലി വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സൗദി പൗരന് കോടതി വിലക്കേർപ്പെടുത്തി. ബിനാമി സ്ഥാപനത്തിന്റെ പേരിൽ സകാത്തും ഫീസുകളും നികുതികളും മറ്റു സാമ്പത്തിക ബാധ്യതകളും സൗദി പൗരനിൽ നിന്ന് ഈടാക്കുന്നതിനും വിധിയുണ്ട്. സൗദി പൗരന്റെ പേരുവിവരങ്ങളും ഇയാൾ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. 
നജ്‌റാനിൽ നിന്ന് കാലികളെ വാങ്ങി റിയാദ്, അൽഖർജ്, ദമാം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകൾക്ക് മൊത്തമായി വിൽപന നടത്തുകയാണ് അറബ് വംശജൻ ചെയ്തിരുന്നത്. നിയമ വിരുദ്ധമായി കാലി വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന അറബ് വംശജനെ കുറിച്ച് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. 
തുടർന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, കൃഷി തൊഴിലാളി പ്രൊഫഷനിലുള്ള വിസയിൽ സൗദിയിൽ കഴിഞ്ഞുവന്ന അറബ് വംശജൻ ഭീമമായ തുകയുടെ ഇടപാടുകൾ നടത്തിയിരുന്നതിന് തെളിവുകൾ കണ്ടെത്തിയിരുന്നു. 

Latest News