കര്‍ക്കരെയ്‌ക്കെതിരായ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്ന് പ്രജ്ഞ ഠാക്കൂര്‍

ഭോപാല്‍- മാലേഗാവ് സ്‌ഫോടനത്തിനു പിന്നിലെ ഹിന്ദുത്വ തീവ്രവാദികളുടെ പങ്ക് വെളിച്ചത്തു കൊണ്ടു വന്ന കൊല്ലപ്പെട്ട ഐപിഎസ് ഓഫീസര്‍ ഹേമന്ദ് കര്‍ക്കരെയക്കെതിരായ തന്റെ പ്രസ്താവന പിന്‍വലിക്കുന്നുവെന്നും മാപ്പപേക്ഷിക്കുന്നുവെന്നും കേസിലെ പ്രതിയും ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍. തന്റെ ശാപം കാരണമാണ് മുംബൈ ഭീകരാക്രമണത്തിനിടെ കര്‍ക്കരെ കൊല്ലപ്പെട്ടതെന്ന് പ്രജ്ഞ പരഞ്ഞിരുന്നു. മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞയെ അറസ്റ്റ് ചെയ്തത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു. വീരമൃത്യു വരിക്കുകയും ധീരസേവനത്തിന് രാജ്യം അശോക ചക്ര നല്‍കി ആദരിക്കുകയും ചെയ്ത ഉന്നത പൊലീസ് ഓഫീസര്‍ക്കെതിരായ പ്രജ്ഞയുടെ പരാമര്‍ശം വിവാദമായതോടെ അത് വ്യക്തിപരമായ അഭിപ്രായമാണെന്നു പറഞ്ഞ് ബിജെപി തടിയൂരിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രജ്ഞയുടെ ക്ഷമാപണം. തന്റെ പ്രസ്താവനയില്‍ നിന്ന് രാജ്യത്തിന്റെ ശത്രുകള്‍ മുതലെടുക്കുന്നുവെന്നും അതു കൊണ്ടാണ് പിന്‍വലിക്കുന്നതെന്നും പ്രജ്ഞ പറഞ്ഞു. കര്‍ക്കരെ തീവ്രവാദികളുടെ വെടിയുണ്ടയേറ്റാണ് കൊല്ലപ്പെട്ടത്. അദ്ദേഹം ര്ക്തസാക്ഷിയാണെന്നും അവര്‍ പറഞ്ഞു. 


 

Latest News