Sorry, you need to enable JavaScript to visit this website.

വിദേശികള്‍ ഒഴിഞ്ഞു; രണ്ടു മാസത്തിനിടെ 6,000 സൗദികൾക്ക് തൊഴിൽ

റിയാദ് - രണ്ടു മാസത്തിനിടെ ചില്ലറ വ്യാപാര മേഖലയിൽ 6,000 ലേറെ സൗദികൾക്ക് തൊഴിൽ ലഭിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇത്രയും സൗദികൾക്ക് ചില്ലറ വ്യാപാര മേഖലയിൽ തൊഴിൽ ലഭിച്ചത്. ചില്ലറ വ്യാപാര മേഖലയിൽ സൗദിവൽക്കരണം വർധിച്ചുവരികയാണെന്നും മന്ത്രാലയം പറഞ്ഞു. സർക്കാർ, സ്വകാര്യ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒപ്പുവെച്ച കരാറുകൾ ശ്രദ്ധേയമായ ഫലം നൽകുന്നതിന് തുടങ്ങിയതായും രണ്ടു മാസത്തിനിടെ 27,000 സ്വദേശികൾക്ക് തൊഴിൽ ലഭിച്ചതായും വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 


നിരവധി മേഖലകളിൽ സമീപ കാലത്ത് സൗദിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. മൂന്നു ഘട്ടങ്ങളായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം 2018 ജനുവരി അവസാനത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 11 ന് നിലവിൽവന്ന ആദ്യ ഘട്ടത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളും നവംബർ ഒമ്പതിനു നിലവിൽവന്ന രണ്ടാം ഘട്ടത്തിൽ വാച്ച് കടകളും കണ്ണട കടകളും ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകളും 2019 ജനുവരി ഏഴു മുതൽ പ്രാബല്യത്തിൽവന്ന മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളും സ്‌പെയർ പാർട്‌സ് കടകളും കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകളും കാർപെറ്റ് കടകളും ചോക്കലേറ്റ്-പലഹാര കടകളും സൗദിവൽക്കരണത്തിന്റെ പരിധിയിൽവന്നു. 


സ്വകാര്യ മേഖലയിൽ അക്കൗണ്ടിംഗ് ജോലികൾ സൗദിവൽക്കരിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. 2022 അവസാനത്തോടെ 20,000 അക്കൗണ്ടിംഗ് തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു. 
 

Latest News