ജിദ്ദ - ഒരു റിയാലിന് വിൽക്കുന്ന റൊട്ടിയുടെ തൂക്കം കുറക്കുന്നതിനോ വില ഉയർത്തുന്നതിനോ അനുവദിക്കണമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിക്കു കീഴിലെ ബേക്കറി കമ്മിറ്റി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ബേക്കറി മേഖല നേരിടുന്ന വെല്ലുവിളികൾ കമ്മിറ്റി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തി. ഈ പ്രശ്‌നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു റിയാലിന് വിൽക്കുന്ന റൊട്ടിയുടെ കുറഞ്ഞ തൂക്കം 510 ഗ്രാം ആയി മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ഇതാണ് ബേക്കറികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്. ബേക്കറി മേഖലയിൽ ബിനാമി ബിസിനസ് പ്രവണത വ്യാപകമായതും കെട്ടിടങ്ങളുടെ വാടക ഉയർന്നതും റൊട്ടിയുണ്ടാക്കുന്നതിന് ആവശ്യമായ അടിസ്ഥാന വസ്‌ക്കളുടെ വിലക്കയറ്റവും ചെലവുകൾ വർധിച്ചതും പെട്രോളിയം ഉൽപന്നങ്ങളുടെയും വൈദ്യുതിയുടെയും നിരക്കുകൾ ഉയർന്നതും വിദേശ തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനുള്ള ചെലവ് വർധിച്ചതും ബേക്കറികൾ നേരിടുന്ന വെല്ലുവിളികളാണെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ബേക്കറി കമ്മിറ്റി പറഞ്ഞു. ബേക്കറി മേഖലയിൽ ജോലി ചെയ്യുന്നതിന് റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റം നിർത്തിവെക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ചില ആവലാതികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ ബേക്കറി കമ്മിറ്റി പെടുത്തിയിട്ടുണ്ട്. ബേക്കറി മേഖലയിൽ ജോലി ചെയ്യുന്നതിന് യോഗ്യരായ സൗദികളെ കിട്ടാനില്ലതാണ് ഇതിൽ ഒന്ന്.
ഫൈനൽ എക്‌സിറ്റ് വിസയിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്ന വിദേശ തൊഴിലാളികൾക്കും മരണപ്പെടുന്ന തൊഴിലാളികൾക്കും പകരം പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മന്ത്രാലയം ബേക്കറികൾക്ക് വിസകൾ അനുവദിക്കുന്നില്ല. ബേക്കറികൾക്ക് പുതിയ വിസകൾ അനുവദിക്കുന്നതിനും മന്ത്രാലയം കൂട്ടാക്കുന്നില്ല. ഈ പ്രശ്‌നങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരിഹാരം കാണമെന്ന് മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ബേക്കറി കമ്മിറ്റി ആവശ്യപ്പെട്ടു.
ബേക്കറികളും ഭക്ഷ്യവസ്തുക്കളുമായും ബന്ധപ്പെട്ട ചില നിയമങ്ങളിലും നിയമാവലികളിലും ഭേദഗതികൾ വരുത്തണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയോട് ബേക്കറി കമ്മിറ്റി ആവശ്യപ്പെട്ടു. ബേക്കറികളും ഭക്ഷ്യവസ്തുക്കളുമായും ബന്ധപ്പെട്ട സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നിയമങ്ങളും നിയമാവലികളും ബേക്കറികൾ നേരിടുന്ന പ്രതിബന്ധങ്ങളാണ്.
വെളുത്ത റൊട്ടിയുടെയും (ശാമി) സാമൂലിയുടെയും തൂക്കം 510 ഗ്രാം മുതൽ 640 ഗ്രാം വരെയായി വാണിജ്യ, നിക്ഷേപ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.
ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് ബേക്കറികളിൽ പരിശോധന ഊർജിതമാക്കുന്നതിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഒരു റിയാലിന് വിൽക്കുന്ന റൊട്ടിയുടെ മിനിമം തൂക്കം 510 ഗ്രാമിൽ കുറവാകാൻ പാടില്ല എന്നാണ് വ്യവസ്ഥ.