പ്രജ്ഞാ സിങിനെതിരെ മാലേഗാവ് ഇരയുടെ പിതാവ് കോടതിയില്‍

മുംബൈ- മധ്യപ്രദേശിലെ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ച മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ പിതാവ് എന്‍.ഐ.എ കോടതിയെ സമീപിച്ചു. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് പ്രജ്ഞ സിങ് ജാമ്യം നേടിയിരുന്നത്. ഇതു ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചത്.

ഹിന്ദുത്വ ഭീകരത ആദ്യമായി പുറത്തു കൊണ്ടുവന്ന സ്ഫോടനക്കേസില്‍ തീവ്രഹിന്ദുത്വ സംഘടനാ നേതാവായ ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിനൊപ്പം പ്രതി ചേര്‍ക്കപ്പെട്ടയാളാണ് കാവി വസ്ത്രധാരിയും സാധ്വിയുമായി വിശേഷിപ്പിക്കപ്പെടുന്ന പ്രജ്ഞ. 2008 സെപ്തംബര്‍ 29-നാണ് മാലേഗാവില്‍ മുസ്ലിം പള്ളിക്കു സമീപം മോട്ടോര്‍ സൈക്കിളില്‍ ബോംബ് ഘടിപ്പിച്ച് സ്ഫോടനം നടത്തിയത്. സംഭവത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലാണ് ഇപ്പോള്‍ പ്രജ്ഞയും കേണല്‍ പുരോഹിതും.

വര്‍ഗീയ പ്രസംഗങ്ങള്‍ക്കൊണ്ടും സംഘപരിവാര്‍ ബന്ധം കൊണ്ടു വിവാദ കഥാപാത്രമാണ് പ്രജ്ഞ. വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനി, ബിജെപിയുടെ എബിവിപി എന്നീ  തീവ്ര ഹിന്ദുത്വ സംഘടനകളിലും ഇവര്‍ സജീവമായിരുന്നു.


ഹിന്ദുത്വര്‍ പക വീട്ടുമോ? പ്രജ്ഞ സിങ് ഭോപാലില്‍ ദിഗ്‌വിജയ് സിങിനെതിരെ


 

Latest News