കയ്‌റോ - സൗദി അറേബ്യക്കും ഈജിപ്തിനുമിടയിലെ സമുദ്രാതിർത്തി പുനർനിർണയ കരാറിന് ഈജിപ്ഷ്യൻ പാർലമെന്റിന്റെ അംഗീകാരം.
കരാർ പ്രകാരം ചെങ്കടലിൽ അഖബ ഉൾക്കടലിന്റെ തെക്കു പ്രവേശന കവാടത്തിലെ തീറാൻ, സ്വനാഫീർ ദ്വീപുകളുടെ ഉടമസ്ഥാവകാശം സൗദി അറേബ്യക്ക് ലഭിക്കും. പാർലമെന്റ് അംഗീകരിച്ച കരാർ പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ നിലവിൽ വരും.
ഈജിപ്ഷ്യൻ പാർലമെന്റിലെ പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി കരാർ ആദ്യം അംഗീകരിച്ചിരുന്നു. തുടർന്നാണ് വോട്ടെടുപ്പിലൂടെ അംഗീകരിക്കുന്നതിന് പാർലമെന്റ് പൊതുസഭക്ക് കരാർ സമർപ്പിച്ചത്.
സമുദ്രാതിർത്തി പുനർനിർണയ കരാറിൽ 2016 ഏപ്രിലിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
ഇതുപ്രകാരം തീറാൻ, സ്വനാഫീർ ദ്വീപുകളുടെ പരമാധികാര അവകാശം ഈജിപ്തിൽനിന്ന് സൗദി അറേബ്യക്ക് ലഭിക്കും.
ഇരു ദ്വീപുകളും സൗദി അറേബ്യയുടേതാണെന്നും ഇവയിൽ ഈജിപ്തിന് പരമാധികാരമില്ലെന്നും പാർലമെന്റിനു മുന്നിൽ തിങ്കളാഴ്ച ഗവൺമെന്റ് അറിയിച്ചിരുന്നു. അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് രാഷ്ട്രീയ കാരണങ്ങളാൽ ഇരു ദ്വീപുകളുടെയും നിയന്ത്രണ ചുമതല ഈജിപ്തിന് കൈമാറുന്ന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുകയായിരുന്നെന്നും പാർലമെന്റിലെ നിയമ നിർമാണ, ഭരണഘടനാ കമ്മിറ്റിക്ക് സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിൽ ഈജിപ്ഷ്യൻ ഗവൺമെന്റ് പറഞ്ഞു.