Sorry, you need to enable JavaScript to visit this website.

എന്താണ് മോഡി കൊണ്ടുവന്ന പെട്ടിയില്‍; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ബംഗളുരു- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലിക്കോപ്റ്ററില്‍നിന്നു പെട്ടി കടത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. മോഡിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമല്ലാത്ത ഒരു വാഹനത്തില്‍ പണമല്ലെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മടിക്കുന്നത് എന്തിനാണെന്ന്  കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഹെലികോപ്റ്ററില്‍നിന്ന് പുറത്തിറക്കിയ പെട്ടിയെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സത്യപ്രതിജ്ഞയ്ക്കുശേഷം നരേന്ദ്ര മോഡി ചെയ്ത പ്രവര്‍ത്തികളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മാന്യത കളയുന്ന പ്രവര്‍ത്തനങ്ങളാണ്. പ്രചാരണങ്ങള്‍ക്കായി ബിജെപി ചെലവഴിച്ചത് ലോകത്തെ ഏതു രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിക്കുന്നതിലും കൂടുതലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കുന്നതിനുള്ള ഇലക്ടറല്‍ ബോണ്ടുകളുടെ സ്രോതസ് ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല- ആനന്ദ് ശര്‍മ പറഞ്ഞു. മോഡിയുടെ ഹെലികോപ്റ്ററില്‍നിന്നു പെട്ടി കടത്താന്‍ എസ്പിജിയെ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

വെള്ളിയാഴ്ച കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലിക്കോപ്റ്റര്‍ ഇറങ്ങിയ ഉടന്‍ പകര്‍ത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. മോഡിയുടെ കോപ്റ്ററില്‍നിന്ന് ഇറക്കിയ വലിയ പെട്ടി കുറച്ചുപേര്‍ ചേര്‍ന്ന് എടുത്ത് എയര്‍ സ്ട്രിപ്പിന്റെ ഒരറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവയില്‍ കയറ്റി. ഇതിനുശേഷം വാഹനം അതിവേഗത്തില്‍ പുറത്തേക്ക് ഓടിച്ചുപോകുകയായിരുന്നു.

 

Latest News