കണ്ണൂർ- സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലെയും യു.ഡി.എഫ് പ്രചാരണത്തിൽ പൂർണ തൃപ്തനല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ കൊളച്ചേരിയിൽ യു.ഡി.എഫ് കുംടുംബ സംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുല്ലപ്പള്ളി.
എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പൂർണ തൃപ്തനല്ല. ഓരോ സ്ഥലത്തേയും പോരായ്മകൾ പരിഹരിച്ചു മുന്നോട്ടു പോകും. തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തിലെ പോരായ്മ സംബന്ധിച്ച് സ്ഥാനാർഥി ശശി തരൂർ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ വാർത്തയാണിത്. ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ട്. ശശി തരൂർ തിരുവനന്തപുരത്ത് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും- മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തിൽ ബി.ജെ.പി വിശ്വാസികളെ വഞ്ചിക്കുകയും വിഡ്ഢികളാക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടേത് വാചക കസർത്തു മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിൽ ആർ.എസ്.എസിനെ പാലൂട്ടി വളർത്തിയത് സി.പി.എം ആണെന്ന് കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ആർ.എസ്.എസ് വളർന്നത് സി.പി.എം ശക്തി കേന്ദ്രങ്ങളെന്നു പറയുന്ന തലശ്ശേരിയിലും പിണറായിയിലുമാണ്. ആർ.എസ്.എസിനെ വളർത്തിയ പ്രസ്ഥാനമായ സി.പി.എം, ആർ.എസ്.എസിനെ പ്രതിരോധിക്കാൻ തങ്ങൾക്കു മാത്രമേ സാധിക്കൂവെന്നു പറയുന്നത് വിഡ്ഢിത്തമാണ്. 36 വർഷം ബംഗാൾ ഭരിച്ച പാർട്ടിയുടെ ഓഫീസുകളിൽ ഇപ്പോൾ പറക്കുന്നത് ബി.ജെ.പിയുടെ പതാകകളാണ്. ഇത് കാണിക്കാൻ പിണറായിയുടെയും കോടിയേരിയുടെയും തിരക്കു കഴിഞ്ഞാൽ തന്റെ ചെലവിൽ ബംഗാളിൽ കൂട്ടിക്കൊണ്ടുപോകാം.- മുല്ലപ്പള്ളി പറഞ്ഞു.
സി.പി.എം എല്ലാകാലത്തും സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുകയാണ്. പെരിയ ഇരട്ടകൊലപാതകത്തിലും സി.പി.എം പങ്കാളിത്തം വ്യക്തമാണ്. കൊലപാതകവുമായി ബന്ധമില്ലെങ്കിൽ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുകയാണ് വേണ്ടത്. പിണറായി അടക്കമുളളവർക്കു സി.ബി.ഐ എന്നു കേട്ടാൽ തന്നെ ഭയമാണ്. വയനാടുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നടത്തിയ പരാമർശം ആപത്ക്കരമാണ്. ഇന്ത്യയേയും പാക്കിസ്ഥാനേയും തിരിച്ചറിയാൻ കഴിയാത്ത ഒരു പാർട്ടിയുടെ അധ്യക്ഷനെക്കുറിച്ച് എന്ത് പറയാനാണ്. ഇന്ത്യൻ സമൂഹത്തെ മതധ്രുവീകരണത്തിലേക്കു നയിക്കുന്ന പ്രസ്താവനയാണിത്. അമിത്ഷായും മോഡിയും സംഘപരിവാർ കുടുംബത്തിലെ ഇരട്ട സഹോദരങ്ങളാണ്. അതുപോലെ തന്നെയാണ് കേരളത്തിൽ പിണറായിയും കോടിയേരിയും. കർഷക റാലിയെന്നു കൊട്ടിഘോഷിച്ചു നടത്തിയ പരിപാടിയിൽ 2500 പേരാണ് പങ്കെടുത്തത്. യു.ഡി.എഫ് നാളികേരമുടച്ചപ്പോൾ, എൽ.ഡി.എഫ് ചിരട്ട ഉടക്കാനാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.