Sorry, you need to enable JavaScript to visit this website.

കരയുന്ന യനേലയുടെ ചിത്രത്തിന്  ലോക പ്രസ് ഫോട്ടോ പുരസ്‌കാരം 

ആംസ്റ്റര്‍ഡാം: അതിക്രമിച്ച് യു.എസ് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട  അമ്മയെ  സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്നു വിറച്ച് കരഞ്ഞ യനേലയെ അത്ര പെട്ടന്നൊന്നും ആരും മറക്കില്ല. ഹോണ്ടുറാസ് പൗരനായ ഡെനീസ് ഹെവിക് വരേലയുടെയും സാന്ദ്ര സാഞ്ചസിന്റെയും മകളാണ് യനേല. 
ജോണ്‍ മൂര്‍ പകര്‍ത്തിയ യനേലയുടെ ഈ ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുകയാണിപ്പോള്‍. ലോകത്താകമാനമുള്ള 4738 ഫോട്ടോഗ്രാഫര്‍മാരുടെ 78,801 ചിത്രങ്ങളില്‍ നിന്നാണ് പുരസ്‌കാരാര്‍ഹമായ ചിത്രം തെരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 12നാണ് യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് യനേലയെയും അമ്മയെയും സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടിയാണ് ഹോണ്ടുറാസില്‍ നിന്ന് ഇവര്‍ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
അമ്മയെ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പേടിച്ച് കരയാന്‍ തുടങ്ങി. ഈ ചിത്രമാണ് മൂര്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. യനേലയെ കൂടാതെ മൂന്നു മക്കള്‍ കൂടി ഡെനീസിനും സാന്ദ്രക്കുമുണ്ട്.
പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ മൂര്‍ വര്‍ഷങ്ങളായി യുഎസ്‌മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ ചിത്രം പകര്‍ത്തി വരികയാണ്.ലോക വ്യാപകമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഇത്.

Latest News