Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് ഹൗസ് ഡ്രൈവർമാരുടെ കൂട്ടകൊഴിഞ്ഞുപോക്ക്

ദിവസേന നാടണയുന്നത് 354 ഹൗസ് ഡ്രൈവർമാർ

റിയാദ് - സൗദിയിൽനിന്ന് പ്രതിദിനം ശരാശരി 354 ഹൗസ് ഡ്രൈവർമാർ ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതായി ഔദ്യോഗിക കണക്ക്. കഴിഞ്ഞ വർഷം നാലാം പാദത്തിൽ 31,882 ഹൗസ് ഡ്രൈവർമാർ ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. മൂന്നാം പാദത്തിൽ രാജ്യത്ത് 16,59,729 ഹൗസ് ഡ്രൈവർമാരാണുണ്ടായിരുന്നത്. നാലാം പാദത്തിൽ ഹൗസ് ഡ്രൈവർമാരുടെ എണ്ണം 16,27,847 ആയി കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഒരു ഹൗസ് ഡ്രൈവർക്ക് പ്രതിമാസം ശരാശരി 1500 റിയാൽ വേതനം കണക്കാക്കിയാൽ മൂന്നാം പാദത്തിൽ ഓരോ മാസവും നാലേമുക്കാൽ കോടിയിലേറെ റിയാൽ ഹൗസ് ഡ്രൈവർമാരുടെ വേതനയിനത്തിൽ സൗദി കുടുംബങ്ങൾ ലാഭിച്ചു. 
സൗദിയിൽ കഴിഞ്ഞ ജൂൺ 24 മുതൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നതാണ് ഹൗസ് ഡ്രൈവർമാരുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. പതിനായിരക്കണക്കിന് സൗദി വനിതകൾ ഡ്രൈവിംഗ് ലൈസൻസുകൾ നേടിയ പശ്ചാത്തലത്തിൽ ഹൗസ് ഡ്രൈവർമാർക്കുള്ള ആവശ്യം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇത് വിദേശങ്ങളിൽ നിന്ന് പുതിയ വിസകളിൽ ഹൗസ് ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവുകൾ കുറയുന്നതിനും സഹായകമായിട്ടുണ്ട്. 
ഹൗസ് ഡ്രൈവർമാരുടെ എണ്ണം കുറയുന്നതിനും വിദേശത്തേക്കുള്ള പണമൊഴുക്ക് കുറയുന്നതിനും തൊഴിൽ സ്ഥലങ്ങളിൽ വനിതകൾക്ക് എളുപ്പത്തിൽ എത്തിപ്പെടുന്നതിനും കാർ വ്യവസായ മേഖലയിൽ വനിതകൾക്കു മുന്നിൽ പുതിയ നിക്ഷേപാവസരങ്ങൾ തുറന്നിടുന്നതിനും വിദേശികളെ ജോലിക്കു വെക്കുന്നതിനുള്ള പണം ലാഭിക്കുന്നതിനും മൊത്തം ആഭ്യന്തരോൽപാദനത്തിൽ വനിതകളുടെ സംഭാവന ഉയർത്തുന്നതിനും വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി സഹായകമായതായി വിദഗ്ധർ പറയുന്നു. ട്രാഫിക് പോലീസിൽ വനിതകളെ നിയമിക്കുന്നതിന് നീക്കമുണ്ട്. സൗദിയിൽ വനിതാവകാശങ്ങൾ ഉറപ്പു വരുത്തുന്ന ദിശയിലെ പ്രധാന ചുവടുവെപ്പാണ് ഡ്രൈവിംഗ് അനുമതി. സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതിയില്ലാത്തതിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഏജൻസികളും നേരത്തെ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

Latest News