ലഖ്‌നൗ - ദളിത് സമുദായക്കാരനെന്ന് പറഞ്ഞ് വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമായി മധ്യവയസ്‌കൻ രംഗത്ത്. കൈരാനയിലെ ദളിത് വോട്ടറാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാൻ അനുവദിക്കാതെ അവഹേളിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്യാംലി നയാ ബസാറിൽ താമസിക്കുന്ന പ്രസാദിനും കുടുംബത്തിനുമാണ് പോളിങ് ബൂത്തിൽ അവഹേളനം നേരിടേണ്ടി വന്നത്. ഇക്കാര്യങ്ങൾ അദ്ദേഹം കരഞ്ഞുകൊണ്ടുള്ള വീഡിയോ വൈറലായിരിക്കുകയാണ്.
ബൂത്ത് നമ്പർ 40 ൽ വോട്ടു ചെയ്യാനായി പോയ തങ്ങളെ ദളിതനായതിന്റെ പേരിൽ അകത്തു കയറാൻ സമ്മതിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നലെ രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.
42 തെക്കേയിന്ത്യൻ മണ്ഡലങ്ങളും ഉത്തർപ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലുമായിരുന്നു വോട്ടെടുപ്പ്.