Sorry, you need to enable JavaScript to visit this website.

സൗദിയില്‍ നിക്ഷേപത്തിന് പ്രോത്സാഹനം; ടെലികോം, ഐ.ടി മേഖലയിൽ ഉടന്‍ ലൈസൻസ് 

റിയാദ് - ടെലികോം, ഐ.ടി മേഖലകളുമായി ബന്ധപ്പെട്ട നാലു പ്രവർത്തന മേഖലകളിൽ ബി വിഭാഗം സ്ഥാപനങ്ങൾക്ക് ഉടനടി ലൈസൻസ് അനുവദിക്കുന്നതിന് തുടങ്ങിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) പറഞ്ഞു.

പന്ത്രണ്ടു പ്രവർത്തന മേഖലകളിൽ ബി വിഭാഗം സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസിനുള്ള ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥ റദ്ദാക്കിയിട്ടുമുണ്ട്. നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ശ്രമിച്ചാണ് ദേശീയ നിക്ഷേപ ലൈസൻസ് കമ്മിറ്റിയുമായി സഹകരിച്ച് ലൈസൻസ് നടപടികൾ കമ്മീഷൻ ലഘൂകരിച്ചിരിക്കുന്നത്. 
ടെലികോം, ഐ.ടി മേഖലയിൽ ബിസിനസ് വളർച്ചയും ടെലികോം മേഖലയിൽ സൗദി അറേബ്യയുടെ മത്സരക്ഷമത ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് ലൈസൻസ് നടപടികൾ പരിഷ്‌കരിച്ചതെന്ന് സി.ഐ.ടി.സി ഡെപ്യൂട്ടി ഗവർണർ ഡോ. മുഹമ്മദ് അൽതമീമി പറഞ്ഞു. ലൈസൻസിന് സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം കമ്മീഷൻ കുറച്ചിട്ടുമുണ്ട്. 


വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് ശ്രമിച്ചാണ് ടെലികോം, ഐ.ടി മേഖലാ സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് എളുപ്പമാക്കിയത്. 
ടെലികോം, ഐ.ടി മേഖലയിൽ പ്രവേശിക്കുന്നതിന് നിക്ഷേപകർക്ക് അവസരമൊരുക്കുന്നതിനും നെറ്റ്‌വർക്കുകളുടെ ശേഷി ഉയർത്തുന്നതിനും നിക്ഷേപാവസരങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനും ഇതിലൂടെ ഉന്നമിടുന്നതായും ഡോ. മുഹമ്മദ് അൽതമീമി പറഞ്ഞു. 


 

Latest News