ലണ്ടൻ- ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ നൂറു വർഷത്തിന് ശേഷം ബ്രിട്ടൻ മാപ്പു പറഞ്ഞു. പ്രധാനമന്ത്രി തെരേസാ മേയാണ് ഖേദം പ്രകടിപ്പിച്ചത്. ബ്രിട്ടീഷ് പാർലമെന്റിലാണ് തെരേസാ മേയുടെ ഖേദ പ്രകടനം. 1919 ഏപ്രിൽ 13 നായിരുന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്.
അമൃത്‌സറിലെ ജാലിയൻവാലാ ബാഗിൽ ഒരു നൂറ്റാണ്ട് മുമ്പ് നിരപരാധികളായ ഇന്ത്യൻ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തതിനും 1943 ലെ ബംഗാൾ ക്ഷാമത്തിനും ബ്രിട്ടൻ മാപ്പ് പറയണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികം കണക്കിലെടുത്താണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. 1919 ഏപ്രിൽ 13-നായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊല. നിരായുധരായ ആയിരക്കണക്കിനു പ്രക്ഷോഭകർക്കുനേരെ നിറയൊഴിച്ച നടപടി കോളനി വാഴ്ചയിൽ ബ്രിട്ടൻ നടത്തിയ കിരാതകൃത്യമാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കുനേരെ നടത്തിയ വെടിവെപ്പിൽ 400 പേർ മരിച്ചെന്നാണ് കോളനിവാഴ്ച കാലത്തെ രേഖകളിലുള്ളതെങ്കിലും ആയിരത്തോളം മരിച്ചുവെന്നാണ് ഇന്ത്യയിലെ കണക്ക്.
2013 ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോൺ ഇന്ത്യ സന്ദർശിച്ചപ്പോൾ ജാലിയൻവാലാബാഗ് കൂട്ടിക്കൊലയിൽ അതിയായി ലജ്ജിക്കുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും ക്ഷമ ചോദിച്ചിരുന്നില്ല. 1997 ൽ എലിസബത്ത് രാജ്ഞി ജാലിയൻവാലാബാഗ് സ്മാരകത്തിൽ റീത്ത് വെച്ചെങ്കിലും കൊല്ലപ്പെട്ടതായി ഇന്ത്യ മുന്നോട്ടുവെക്കുന്ന കണക്ക് അതിശയോക്തിപരമാണെന്ന് ഫിലിപ്പ് രാജകുമാരൻ പറഞ്ഞതാണ് വാർത്തകളുടെ തലക്കെട്ടായത്. ബ്രിട്ടൻ ക്ഷമ ചോദിക്കേണ്ട സമയം ഇതാണെന്ന് നിർമലാ സീതാരാമൻ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.