തലശ്ശേരി - വടകര ലോക്‌സഭാ മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മുസ്തഫ കൊമ്മേരി മത്സര രംഗത്ത് നിന്ന് പിൻമാറിയതായും പത്രിക പിൻവലിച്ചതായും പ്രമുഖ മലയാള വാർത്താ ചാനലുകൾ വാർത്ത പുറത്ത് വിട്ടത് സ്ഥാനാർത്ഥിക്ക് പുലിവാലായി. ഇന്നലെ ഉച്ചയോടെയാണ് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി വടകര മണ്ഡലത്തിൽ നിന്ന് പിൻമാറിയതായി വാർത്ത പരന്നത.് ഈ സമയം സ്ഥാനാർത്ഥി പ്രവർത്തകരോടൊപ്പം വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയായിരുന്നു. കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും കയറി ഇറങ്ങി വോട്ട് തേടുന്നതിനിനെടയാണ് ആരോ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചല്ലോ പിന്നെയെന്തിന് പ്രചാരണം എന്ന് പറഞ്ഞത്.
ഉടൻ തന്നെ സത്യാവസ്ഥ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായി സ്ഥാനാർഥിയും കൂടെയുള്ള പ്രവർത്തകരും.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയുടെ ഡമ്മിയായി പത്രിക സമർപ്പിച്ച മറ്റൊരു മുസ്തഫയാണ് പത്രിക പിൻവലിച്ചിരുന്നത.് ഒറിജനൽ സ്ഥാനാർത്ഥിയായി നാമനിർേദശ പത്രിക സമർപ്പിച്ച മുസ്തഫ കൊമ്മേരിയുടെ വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവീനർ കൂടിയായിരുന്നു ഇന്നലെ പത്രിക പിൻവലിച്ച ഡമ്മി സഥാനാർത്ഥിയായ മുസ്തഫ പലേരി. ഡമ്മി പത്രിക പിൻവലിച്ചതോടെ ആരോ എസ്.ഡി.പി.ഐയുടെ ഒറിജിനൽ സ്ഥാനാർത്ഥിയാണ് പത്രിക പിൻവലിച്ചതെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ഇത് ദൃശ്യ മാധ്യമങ്ങളിൽ വാർത്തയായി വരികയും ചെയ്തതോടെ യു.ഡി.എഫ് ക്യാമ്പുകളിൽ ആഹ്ലാദം അണപൊട്ടി.
എന്നാൽ ഈ വ്യാജ വാർത്തക്ക് പിന്നിലും യു.ഡി.എഫ് തന്നെയാണെന്ന് എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു. തങ്ങൾ മത്സര രംഗത്ത് ഉറച്ച് നിൽക്കുന്നതായും ശക്തമായ മത്സരം വടകരയിൽ കാഴ്ചവെക്കുമെന്ന് ഭയന്ന ചിലരാണ് ഇത്തരം വാർത്ത കെട്ടിച്ചമച്ചതെന്നും മുസ്തഫ പലേരി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പല ഉടായിപ്പുകൾ ഇനിയും നടക്കും. ജാഗ്രത പാലിക്കണമെന്നും പ്രവർത്തകർക്ക് എസ്.ഡി.പി.ഐ നേതൃത്വം മുന്നറിയിപ്പ് നൽകി.. വടകര ലോക്‌സഭാ മണ്ഡലത്തിലെ ഏകദേശം എല്ലാ അംസബ്ലി മണ്ഡലങ്ങളിലും എസ്.ഡി.പി.ഐ സ്ഥാനാർതഥി പര്യടനം പൂർത്തീകരിച്ച് കഴിഞ്ഞു. ഇതിൽ അസൂയ പൂണ്ടവരാണ് വ്യാജ വാർത്തക്ക് പിന്നിലെന്നാണ് പാർട്ടി അണികളുടെയും സംസാരം.