കശ്മീരില്‍ വീട്ടിലെത്തിയ ഭീകരര്‍ സൈനികനെ വെടിവെച്ചു കൊന്നു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സൈനികനെ ഭീകരര്‍ വെടിവെച്ചു കൊന്നു. സോപുര്‍ പ്രദേശത്തെ വാര്‍പുരയിലെ വീട്ടിലെത്തിയാണ് തോക്കുധാരികള്‍ മുഹമ്മദ് റഫീഖ് യാടൂ എന്ന സൈനികനെ കൊലപ്പെടുത്തിയത്.
ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി (ജെഎകഎല്‍ഐ) സൈനികനായ
യാടൂ അവധിയെടുത്ത് വീട്ടിലായിരുന്നു. വെടിയേറ്റ ഗുരുതര പരിക്കുകളോടെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈന്യവും സി.ആര്‍.പി.എഫും,ൃ പ്രത്യേക സേനയും പ്രദേശം വളഞ്ഞ് അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കശ്മീരില്‍ സൈനികരെ കൊലപ്പെടുത്തുന്നതും തട്ടിക്കൊണ്ടു പോകുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ മാസം എട്ടിന് അവധിയെടുത്ത് ബുദ്ഗാം ജില്ലയിലെ ഖാസിപുരയില്‍ വീട്ടിലെത്തിയ സൈനകനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ലൈറ്റ് ഇന്‍ഫന്‍ട്രി സൈനികനായ ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ സുരക്ഷ കണക്കിലെടുത്ത് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഏതാനും പേര്‍ വിട്ടിലെത്തി പിടിച്ചു കൊണ്ടുപോയി എന്നാണ് കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞത്. 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിനുശേഷം കശ്മീരില്‍ സൈനിക നടപടി ശക്തമാക്കിയിട്ടുണ്ടെങ്കിലും ഭീകരര്‍ സൈനികരെ ലക്ഷ്യമിടുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്.  

 

Latest News