Sorry, you need to enable JavaScript to visit this website.

വിക്കിലീക്‌സ് സ്ഥാപകന്‍ അസാഞ്ചെയെ പുറത്താക്കുന്നു; ഏതുനിമിഷവും അറസ്റ്റിലാകാം

ലണ്ടന്‍- യു.എസ് സര്‍ക്കാരിന്റെ സുപ്രധാന രേഖകള്‍ വെളിപ്പെടുത്തി ലോകത്തെ ഞെട്ടിച്ച വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്ന് പുറത്താക്കുന്നു. ഏതു നിമിഷവും അസാഞ്ചെയെ പുറത്താക്കുമെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വിക്കിലീക്‌സ് റിപ്പോര്‍ട്ട്.
ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അസാഞ്ചെയെ സ്വീഡന് കൈമാറണമെന്ന് ബ്രിട്ടീഷ് ജഡ്ജി ഉത്തരവിട്ടതിനു പിന്നാലെ 2012 ലാണ് അസാഞ്ചെ ഇക്വഡോറിന്റെ ലണ്ടന്‍ എംബസിയില്‍ അഭയം തേടിയത്.

2017 ല്‍ സ്വീഡന്‍ കേസ് ഒഴിവാക്കിയെങ്കിലും വിക്കിലീക്‌സ് വെബ്‌സൈറ്റില്‍ യു.എസ് സര്‍ക്കാരുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കക്കു കൈമാറിയേക്കുമെന്ന ഭയത്തില്‍ അസാഞ്ചെ എംബസിയില്‍തന്നെ കഴിയുകയായിരുന്നു.

2010 ല്‍ ജാമ്യമത്തിലിറങ്ങിയ ശേഷം അപ്രത്യക്ഷനായതിനെ തടുര്‍ന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. എംബസിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ അസാഞ്ചെയെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത.
അസാഞ്ചെയെ പുറത്താക്കുമെന്ന് ഇക്വഡോര്‍ വിദേശകാര്യ വകുപ്പ് അറിയിച്ചതായാണ് വിക്കിലീക്‌സ് അധികൃതര്‍ പറയുന്നത്. ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറേണോക്കിതിരായ അഴിമതി ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഐ.എന്‍.എ പേപ്പറുകള്‍ ഇതിനായി ഉപയോഗിക്കുമെന്നാണ് സൂചന. എന്നാല്‍ ഐ.എന്‍.എ പേപ്പറുകള്‍ ചോര്‍ന്നതില്‍ അസാഞ്ചെക്ക് ഒരു പങ്കുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു.

ഇക്വഡോര്‍ തന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കുകയാണെന്നും തീര്‍ത്തും മനുഷ്യത്വരഹിതമായ ചുറ്റുപാടിലാണ് താന്‍ കഴിയുന്നതെന്നും അസഞ്ചെ കഴിഞ്ഞ ഒക്ടോബറില്‍ പരാതിപ്പെട്ടിരുന്നു. ഇക്വഡോറിയന്‍ കോടതിയിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചതെങ്കിലും തള്ളിപ്പോകുകയായിരുന്നു.
അഭയം അവസാനിപ്പിക്കുന്നതിനായുള്ള സമ്മര്‍ദത്തിന്റെ ഭാഗമായി അധിക മെഡിക്കല്‍ ബില്ലുകളും ഫോണ്‍ ബില്ലുകളും നല്‍കാന്‍ നിര്‍ബന്ധിതനാണെന്നാണ് അസാഞ്ചെ വ്യക്തമാക്കിയത്. വസ്ത്രങ്ങള്‍ അലക്കുന്നതു മുതല്‍ വളര്‍ത്തു പൂച്ചയുടെ കാര്യത്തില്‍വരെ സമ്മര്‍ദമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
രാജ്യത്തിന്റെ വിദേശ നയങ്ങളില്‍ ഇടപെടില്ലെന്ന് രേഖമൂലം നല്‍കിയ കരാര്‍ ലംഘിച്ച അസാഞ്ചെയുടെ ഇന്റര്‍നെറ്റ്, മൊബൈല്‍ കണക്്ഷനുകള്‍ വിഛേദിച്ചതായി ഇക്വഡോര്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സ്ഥിരീകരിച്ചിരുന്നു. ഫുട്‌ബോളും സ്‌കേറ്റ്‌ബോര്‍ഡിംഗും കളിച്ച് എംബസി കെട്ടിടത്തില്‍ കേടുപാടുകള്‍ വരുത്തിയതായും ഉദ്യോഗസ്ഥര്‍ അസാഞ്ചെക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

 

Latest News