പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച  കേസില്‍ ഡ്രൈവര്‍ക്ക് 100 വര്‍ഷം തടവ് 

ഇരിക്കൂര്‍: പെരുമണ്ണില്‍ വാഹനമിടിച്ച് പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച കേസില്‍ പ്രതിക്ക് നൂറ് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും. മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ എം അബ്ദുല്‍ കബീറിനെ(46) കോടതി ശിക്ഷിച്ചത്. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.
ഓരോ കുട്ടിയുടെ മരണത്തിനും പത്ത് വര്‍ഷം തടവും ഒരു ലക്ഷം പിഴയടക്കാനുമാണ് വിധി. പിഴയടച്ചില്ലെങ്കില്‍ മുപ്പതു മാസംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ ഓരോ ലക്ഷം വീതം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നല്‍കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. അതിനാല്‍ പത്ത് വര്‍ഷം തടവ് ശിക്ഷ മതിയാവും.
2008 ഡിസംബര്‍ നാലിന് വൈകിട്ട് 4.15നാണ് പെരുമണ്ണില്‍ വാഹനാപകടത്തില്‍ പത്തുകുട്ടികള്‍ മരിച്ചത്. ദുരന്തം പത്താണ്ട് പിന്നിട്ട ശേഷമാണ് കേസില്‍ വിധി വരുന്നത്. പെരുമണ്ണ് നാരായണ വിലാസം എല്‍പി സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികള്‍ റോഡിന്റെ വലതു ഭാഗത്തുകൂടെ വരിയായി വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ പിറകു വശത്തുനിന്നു വന്ന ടെമ്പോ വാഹനം കുട്ടികളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
പരുമണ്ണ് പടിയൂര്‍ കുംഭത്തി ഹൗസിലെ രമേശന്റെ മക്കളായ അഖിന (ഏഴ്), അനുശ്രീ, ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്റെ മകള്‍ സാന്ദ്ര സുരേന്ദ്രന്‍ (എട്ട്), കുംഭത്തി ഹൗസില്‍ നാരായണന്റെ മകള്‍ കാവ്യ (എട്ട്), കൃഷ്ണാലയത്തില്‍ കുട്ടന്റെ മകള്‍ നന്ദന (ഏഴ്), പെരുമണ്ണിലെ വ്യാപാരി രാമകൃഷ്ണന്റെ മകള്‍ മിഥുന (അഞ്ച്), ബാറുകുന്നുമ്മല്‍ ഹൗസില്‍ മോഹനന്റെ മകള്‍ സോന (എട്ട്), സറീന മാന്‍സിലില്‍ ഇബ്രാഹിമിന്റെ മകള്‍ സി വി എന്‍ റംഷാന (എട്ട്), സജീവന്റെ മകള്‍ സഞ്ജന (അഞ്ച്), ബാറുകുന്നുമ്മല്‍ വീട്ടില്‍ വിജയന്റെ മകന്‍ വൈഷ്ണവ് (ഏഴ്) എന്നിവരാണ് മരിച്ചത്
മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ആകെ 72 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി കെ രാമചന്ദ്രന്‍ ഹാജരായി.

Latest News