Sorry, you need to enable JavaScript to visit this website.

വിദേശികളയക്കുന്ന പണത്തിൽ 25 ശതമാനം കുറവ്

റിയാദ്- സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ കഴിഞ്ഞ മാസം അയച്ച പണത്തിൽ 25 ശതമാനം കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ വിദേശികൾ 965 കോടി റിയാലാണ് അയച്ചതെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. 2018 ഫെബ്രുവരിയെ അപേക്ഷിച്ച് 25 ശതമാനം കുറവാണിത്. 
2019 ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ വിദേശികൾ അയച്ച പണത്തിൽ 137 കോടി റിയാൽ കുറവുണ്ട്. 12 ശതമാനത്തിന്റെ കുറവ്. തൊഴിൽ വിപണിയിൽ നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഫലമായാണ് വിദേശികളുടെ റെമിറ്റൻസ് കുറയുന്നത്. രണ്ടു വർഷത്തിനിടെ ഇരുപതു ലക്ഷത്തോളം വിദേശികൾ സൗദി അറേബ്യ വിട്ടിട്ടുണ്ട്. സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് ഊർജിതമായ ശ്രമങ്ങളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും നടത്തുന്നത്. ഇതിന്റെ ഫലമായി സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷാദ്യം തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായിരുന്നു. 
വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഫെബ്രുവരിയിൽ സ്വദേശികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 33 ശതമാനം കുറവുണ്ടായി. 418 കോടി റിയാലാണ് അയച്ചത്. വിദേശികൾ ജനുവരിയിൽ 1,102 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. 2018 ഡിസംബറിൽ വിദേശികൾ 1,130 കോടിയോളം റിയാൽ അയച്ചിരുന്നു. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ വിദേശികളുടെ റെമിറ്റൻസിൽ 28.6 കോടി റിയാലിന്റെ കുറവുണ്ടായി. 
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിലെ ആകെ ജനസംഖ്യ 33.4 ദശലക്ഷമാണ്. ഇതിൽ 20.8 ദശലക്ഷം സ്വദേശികളും 12.6 ദശലക്ഷം വിദേശികളുമാണ്. രാജ്യത്തെ ജനസംഖ്യയിൽ സൗദികൾ 62.2 ശതമാനവും വിദേശികൾ 37.8 ശതമാനവുമാണ്. 
കഴിഞ്ഞ വർഷം നിയമാനുസൃത മാർഗങ്ങളിലൂടെ വിദേശികൾ അയച്ച പണത്തിൽ 3.7 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം 13,643 കോടി റിയാലാണ് വിദേശികൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയച്ചത്. 2017 ൽ വിദേശികളുടെ റെമിറ്റൻസ് 14,166 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസിൽ 522 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. 
കഴിഞ്ഞ കൊല്ലം വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 7.7 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 6,027 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2017 ൽ ഇത് 6,527 കോടി റിയാലായിരുന്നു. സൗദികളുടെ റെമിറ്റൻസിൽ കഴിഞ്ഞ വർഷം 500 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം സൗദികളും വിദേശികളും കൂടി ആകെ 19,670 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2017 ൽ ഇത് 20,693 കോടി റിയാലായിരുന്നു. 
2016 ൽ വിദേശികളുടെ റെമിറ്റൻസ് 15,189 കോടി റിയാലായിരുന്നു. ആ കൊല്ലം റെമിറ്റൻസിൽ 6.7 ശതമാനം കുറവ് രേഖപ്പെടുത്തി. 2015 ലാണ് സൗദിയിലെ വിദേശികൾ ഏറ്റവുമധികം പണം സ്വദേശങ്ങളിലേക്ക് അയച്ചത്. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,686 കോടി റിയാലായി ഉയർന്നു. രണ്ടാം സ്ഥാനത്ത് 2014 ആണ്. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,330 കോടി റിയാലായിരുന്നു. പത്തു വർഷത്തിനിടെ വിദേശികളുടെ റെമിറ്റൻസ് ഏറ്റവും കുറവ് 2008 ലായിരുന്നു. ആ വർഷം ആകെ 6,900 കോടി റിയാൽ മാത്രമാണ് വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. രണ്ടാം സ്ഥാനത്ത് 2009 ആണ്. ആ കൊല്ലം വിദേശികളുടെ റെമിറ്റൻസ് 8,420 കോടി റിയാലായിരുന്നു. 
2010 ൽ വിദേശികളുടെ റെമിറ്റൻസിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തി. ആ വർഷം 9,880 കോടി റിയാലാണ് വിദേശികൾ അയച്ചത്. 2011 ൽ റെമിറ്റൻസ് 12 ശതമാനം വർധിച്ചു.
 റെമിറ്റൻസ് 11,000 കോടി റിയാലായി ഉയർന്നു. 2012 ൽ റെമിറ്റൻസ് 12 ശതമാനം വർധിച്ച് 12,500 കോടി റിയാലിലും 2013 ൽ 18 ശതമാനം വർധിച്ച് 14,700 കോടി റിയാലിലും 2014 ൽ നാലു ശതമാനം വർധിച്ച് 15,330 കോടി റിയാലിലും 2015 ൽ രണ്ടു ശതമാനം വർധിച്ച് 15,686 കോടി റിയാലിലും എത്തി. 2016 ൽ റെമിറ്റൻസിൽ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തി. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,189 കോടി റിയാലായിരുന്നു. 2017 റെമിറ്റൻസിൽ ഏഴു ശതമാനം കുറവ് രേഖപ്പെടുത്തി. സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ കഴിഞ്ഞ 2017 ൽ 14,166 കോടി റിയാലാണ് ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത്.

Latest News