ദഹ്‌റാൻ- സൗദി അറേബ്യയിൽ പുതിയ വ്യോമയുദ്ധ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയായി. കിഴക്കൻ പ്രവിശ്യയിലെ കിംഗ് അബ്ദുൽ അസീസ് എയർബെയ്‌സിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പദ്ധതിക്ക് കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശിലാസ്ഥാപനം നിർവഹിച്ചു. വ്യോമയുദ്ധ കേന്ദ്രത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്ന ഡോക്യുമെന്ററി ഫിലിം കിരീടാവകാശി വീക്ഷിച്ചു.
യുദ്ധസാഹചര്യങ്ങളെ നേരിടുന്നതിന് ആവശ്യമായ വ്യോമ, സാങ്കേതിക പരിശീലനം ലഭ്യമാക്കുന്നതിന് സൈനികരെ പുതിയ വ്യോമയുദ്ധ കേന്ദ്രം സഹായിക്കും.
രാജ്യത്തിനെതിരെ വരുന്ന വെല്ലുവിളികളെ ചെറുക്കുന്നതിന് അത്യാധുനിക യുദ്ധവിമാനങ്ങൾ വികസിപ്പിക്കുന്നതിനും വ്യോമസേനക്ക് ആവശ്യാനുസരണം സഹായം നൽകുക എന്നതും പദ്ധതി നടപ്പിലാക്കുന്നതിന്റെ ലക്ഷ്യമാണ്. സൈനികോപകരണങ്ങളുടെയും സംവിധാനങ്ങളുടെയും ശേഷി പരിശോധിച്ച് ഉറപ്പിക്കുന്നതിനും സെന്റർ പ്രയോജനപ്പെടും.
വ്യോമസേനക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിൽ ഉപരി, ഭാവിയിൽ സൗഹൃദ രാജ്യങ്ങളുമായി ചേർന്നുള്ള സൈനികാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിന് വ്യോമയുദ്ധ കേന്ദ്രമായിരിക്കും മേൽനോട്ടം വഹിക്കുക. സൈബർ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും ആവശ്യമായ പരിശീലനം നൽകുന്നതിനും സെന്റർ പ്രാമുഖ്യം നൽകും.
നിർദിഷ്ട വ്യോമയുദ്ധ കേന്ദ്രത്തിൽ ആസ്ഥാന മന്ദിരം, ശക്തമായ സുരക്ഷാസന്നാഹങ്ങളോടെയുള്ള പ്രധാന കവാടം, എയർക്രാഫ്റ്റ് മെയിന്റനൻസ് സെന്റർ, സാങ്കേതിക വിദഗ്ധരുടെ ഓഫീസുകൾ, യുദ്ധ സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണുകൾ, തണൽക്കുടകൾ, വിമാനങ്ങളുടെ പാർക്കിംഗ് ഏരിയ, നടപ്പാതകൾ, സൈബർ പ്രതിരോധ കേന്ദ്രം എന്നീ സൗകര്യങ്ങളും ഉൾപ്പെടും.
ശിലാസ്ഥാപന ചടങ്ങിൽ സഹമന്ത്രിയും കാബിനറ്റ് അംഗവുമായ തുർക്കി ബിൻ മുഹമ്മദ് രാജകുമാരൻ, സുൽത്താൻ ബിൻ ഫഹദ് ബിൻ സൽമാൻ രാജകുമാരൻ, ഡെപ്യൂട്ടി ഗവർണർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ രാജകുമാരൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, ഡെപ്യൂട്ടി പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവർ സംബന്ധിച്ചിരുന്നു. സൗദി സൈനികമേധാവി ഫയ്യാദ് ബിൻ ഹാമിദ് അൽറുവൈലി, വ്യോമസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ തുർക്കി ബിൻ ബന്ദർ ബിൻ അബ്ദുൽഅസീസ് രാജകുമാരൻ എന്നിവരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കിരീടാവകാശിയെ അനുഗമിച്ചു.