കോഴിക്കോട് - അണികളിൽ ആവേശത്തിന്റെ അലകളുയർത്തിയാണ് കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ തെരഞ്ഞെടുപ്പു പര്യടനം.
എലത്തൂർ മണ്ഡലത്തിലായിരുന്നു ഇന്നലെ പര്യടനം. ഉദ്ഘാടനത്തിന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ എത്തിയത് പ്രവർത്തകർക്ക് ആവേശമായി. ഉദ്ഘാടന വേദിയായ ചെറുവറ്റയിലേക്ക് ആദ്യം മുല്ലപ്പള്ളിയും പിന്നാലെ സ്ഥാനാർഥി രാഘവനുമെത്തി. കടകളിൽ കയറിയും കവലയിൽ കൂടിനിന്നവരോടും വോട്ടു ചോദിച്ച് സ്ഥാനാർഥി.
വേദിയിൽ ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി അബുവിന്റെ സരസമായ സംസാരം. തന്റെ പഴയകാല നേട്ടങ്ങൾ ജനങ്ങൾക്കു മുന്നിൽ വെച്ച് സ്ഥാനാർഥി എം.കെ രാഘവൻ. കഴിഞ്ഞ 10 വർഷവും നിങ്ങൾക്കൊപ്പമായിരുന്നെന്നും എപ്പോൾ വേണമെങ്കിലും സമീപിക്കാൻ പാകത്തിൽ ഓഫീസ് തുറന്നുവെച്ചിരുന്നുവെന്നും അദ്ദേഹം ചാരിതാർഥ്യത്തോടെ പറഞ്ഞു.
തുടർന്ന് മുല്ലപ്പള്ളിയുടെ ഊഴം. കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചും കേരളം കേന്ദ്രവുമായി കളിക്കുന്ന ഒത്തുകളി രാഷ്ട്രീയത്തിലേക്ക് വിരൽ ചൂണ്ടിയും അര മണിക്കൂർ പ്രസംഗം. ഭക്ഷണ പാത്രത്തിലേക്കു വരെ ഒളിഞ്ഞുനോക്കുന്ന കേന്ദ്ര ഭരണകക്ഷിയെ രാജ്യമാകെ കോൺഗ്രസ് നേരിടുമ്പോൾ ഇടതുപക്ഷം കാഴ്ചക്കാർ മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഡി.വൈ.എഫ്.ഐയെ ഉപേക്ഷിച്ച് കോൺഗ്രസിലെത്തിയ കെ. ബിജുവിനെ മുല്ലപ്പള്ളി ഷാൾ അണിയിച്ചു സ്വീകരിച്ചപ്പോൾ സദസ്സിൽ നീണ്ട കരഘോഷം. കോണോട്ട് ആയിരുന്നു അടുത്ത സ്വീകരണ കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം പേർ കാത്തുനിൽക്കുന്നു. വികസന പ്രവർത്തനങ്ങളെക്കുറിച്ചു വാചാലനായ ശേഷം പയമ്പ്രയിലേക്ക്. സ്കൂളിലും കവലയിലും വോട്ടു ചോദിച്ച് ചാലിൽ താഴത്തേക്കും തുടർന്ന് കരുവത്ത് താഴത്തേക്കും ശേഷം പാലത്തെ സ്വീകരണ കേന്ദ്രത്തിലേക്കും. പിന്നീട് നന്മണ്ട 8/2 ൽനിന്ന് പുതിയേടത്ത് താഴത്തേക്ക്. ഇവിടെ ചേളന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ഭരതന്റെ വീട്ടിൽനിന്ന് ഭക്ഷണവും അൽപനേരം വിശ്രമവും.
ഷെഡ്യൂൾ പ്രകാരം അടുത്തത് ഈന്താട് ആണെങ്കിലും ഇടവേളയിൽ നൻമണ്ട ഹയർ സെക്കൻഡറിയിലേക്ക്. അവിടെ അധ്യാപകരെ കണ്ട് വോട്ടു ചോദിച്ച് തിരികെ വരുന്ന വഴി ജ്ഞാനപ്രദായിനി എൽപി സ്കൂൾ വാർഷികം കണ്ടു. സ്കൂളിൽ കയറിയ സ്ഥാനാർഥിക്ക് ഉജ്വല സ്വീകരണം.
വാർഷികത്തിന് കുട്ടികൾക്കൊപ്പം സ്കൂളിലെത്തിയ രക്ഷിതാക്കൾ സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാൻ മത്സരിച്ചു. ഊഷ്മളമായ സ്വീകരണ ശേഷം ഈന്താട് എഎൽപി സ്കൂൾ വാർഷിക വേദിയിലേക്ക്. തുടർന്ന് പി സി പാലം, കുട്ടമ്പൂർ, 11/4, നന്മണ്ട 12, കള്ളങ്ങാടി താഴം, കുളത്തൂർ നോർത്ത്, സൈഫൺ, പുനത്തിൽ താഴം, വി കെ റോഡ്, മൊകവൂർ, പുത്തൂർ, കണ്ടംകുളങ്ങര, പുതിയ നിരത്ത്, കൊട്ടേടത്ത് ബസാർ വഴി കമ്പിവളപ്പിൽ എത്തുമ്പോഴേക്കും നേരമിരുട്ടി.
തുടർന്ന് കമ്പിവളപ്പിൽ സമാപനം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി ഉദ്ഘാടനം ചെയ്തു.






