തൊടുപുഴ- ഏഴുവയസുകാരനെ അതിക്രൂരമായി മർദ്ദിച്ച് മസ്തിഷ്‌ക മരണത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി അരുൺ ആനന്ദ് സംഘ് പരിവാർ പ്രവർത്തകൻ. തിരുവനന്തപുരം സ്വദേശിയായ ഇയാൾ ആർ.എസ്.എസിന്റെ സജീവ പ്രവർത്തകനാണ്. എൻജിനീയറിങ് ഗ്രാജുവേറ്റായ ഇയാൾ നേരത്തെ ഒരു കൊലക്കേസിലും പ്രതിയായിരുന്നു. വിവാഹിതനായിരുന്നെങ്കിലും ഭാര്യയെ ഉപേക്ഷിച്ചു. പ്രമുഖ ബാങ്കിൽ ജോലി ലഭിച്ചെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്ന ഇയാൾ ആർ.എസ്.എസിന്റെ പ്രചാരകനുമായിരുന്നു.
കൊലക്കേസിലടക്കം പ്രതിയായിരുന്ന ഇയാളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് റിപ്പോർട്ട് തിരുവനന്തപുരം പോലീസ് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. തൊടുപുഴയിലെ സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടതിന് ശേഷം അരുൺ ആനന്ദ് ഇവർക്കടുത്ത് എത്തിയത്. പ്രതിക്കെതിരേ വധശ്രമം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ, കുട്ടികൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരിക്കുകയാണ്. കുട്ടിയുടെ മൂന്നര വയസ്സുകാരനായ സഹോദരനും മർദനമേറ്റിട്ടുണ്ട്.
28 നാണ് കുമാരമംഗലത്ത് ഇവർ താമസിക്കുന്ന വാടക വീട്ടിൽ കേസിനാസ്പദ സംഭവം നടക്കുന്നത്. പുലർച്ചെ മൂന്നരയോടെയാണ് ഏഴു വയസ്സുകാരനായ കുട്ടിയെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിലയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ കുട്ടിക്ക് ക്രൂരമായ മർദനമേറ്റതിന്റെ സൂചനകളും ലഭിച്ചതോടെ അധികൃതർ പോലീസിനെയും എറണാകുളം ചൈൽഡ് വെൽഫയർ കമ്മിറ്റിയെയും അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. തലക്ക് സാരമായി പരിക്കേറ്റ കുട്ടിയുടെ കാഴ്ച നഷ്ടമായിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. തുടർന്ന് ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സംഭവത്തിൽ അന്വേഷണം നടത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം. തൊടുപുഴ ഡിവൈ.എസ്.പി കെ.പി ജോസ്, തൊടുപുഴ സി.ഐ അഭിലാഷ് ഡേവിഡ്, എസ്.ഐ സാഗർ കെ.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ ആരോഗ്യ പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.