റിയാദ് - വിദേശികളുടെ അടുത്ത ബന്ധുക്കളുടെ സന്ദർശക വിസ സൗദിയിൽ വെച്ച് പുതുക്കണമെങ്കിൽ ഇൻഷുറൻസ് എടുക്കേണ്ടത് ഏഴ് കമ്പനികൾ വഴി മാത്രം. വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ സർവീസ് പ്ലാറ്റ്‌ഫോം (ഇൻജാസ്) വഴി ഇനി മുതൽ ഇൻഷുറൻസ് എടുക്കേണ്ടതില്ലെന്നും അംഗീകൃത കമ്പനികളുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കി അബ്ശിർ വഴി പുതുക്കുകയാണ് വേണ്ടതെന്നും കൗൺസിൽ ഫോർ കോഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സി.സി.എച്ച്.ഐ) അറിയിച്ചു.
തആവുനിയ്യ, ബൂപാ അറേബ്യ, അറേബ്യൻ ഷീൽഡ്, അക്‌സാ, അലൈഡ് കോഓപറേറ്റീവ് ഇൻഷുറൻസ്, തകാഫുൽ അൽറാജ്ഹി, വലാ എന്നീ ഇൻഷുറൻസ് കമ്പനികൾക്കാണ് സന്ദർശക വിസയുടെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള ഇൻഷുറൻസ് പോളിസി നൽകാൻ അനുമതിയുള്ളത്. ഇൻഷുറൻസ് നടപടികൾ ഒറ്റ ദിവസം കൊണ്ടു തന്നെ പൂർത്തിയാക്കാനാകും.
2014 മാർച്ച് മാസത്തിലെ സൗദി മന്ത്രിസഭാ യോഗമാണ് സന്ദർശക വിസകൾ പുതുക്കുന്നതിന് ഇൻഷുറൻസ് നിർബന്ധമാക്കണമെന്ന തീരുമാനമെടുത്തത്. 2017 ൽ ഇൻഷുറൻസ് നിർബന്ധമാക്കി സി.സി.എച്ച്.ഐ അറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. സന്ദർശക വിസ സ്റ്റാമ്പ് ചെയ്യുമ്പോഴും സൗദിയിൽ നിന്ന് പുതുക്കുമ്പോഴും അടുത്ത കാലം വരെ ഇൻഷുറൻസ് എടുത്തിരുന്നത് ഇൻജാസ് വെബ്‌സൈറ്റ് വഴിയായിരുന്നു. ഇടക്കാലത്ത് ഇൻഷുറൻസ് ഇല്ലാതെയും പുതുക്കൽ നടന്നു. രണ്ടാഴ്ച മുമ്പ് ജവാസാത്ത് ഡയറക്ടറേറ്റ് സന്ദർശക വിസ പുതുക്കുന്നതിന് ഇൻഷുറൻസ് വീണ്ടും കർശനമാക്കി പ്രസ്താവന ഇറക്കുകയും ചെയ്തു.
അടുത്ത ബന്ധുക്കൾക്ക് ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കുന്ന സമയത്ത് ഒരു മാസം, മൂന്നു മാസം എന്നിങ്ങനെയാണ് സൗദിയിൽ താമസിക്കാനുള്ള സമയപരിധി നൽകാറുള്ളത്. ഈ സമയപരിധി അവസാനിക്കുന്ന പക്ഷം വിസ കൊണ്ടുവന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ അബ്ശിർ അക്കൗണ്ട് വഴി കാലാവധി ദീർഘിപ്പിക്കാനുള്ള അപേക്ഷ ജവാസാത്ത് വിഭാഗത്തിന് നൽകാൻ സാധിക്കും. കാലാവധി അവസാനിക്കുന്നതിന് ഏഴു ദിവസം മുതൽ കാലാവധി കഴിഞ്ഞ് മൂന്നു ദിവസം വരെയുള്ള സമയത്താണ് ബാങ്ക് അക്കൗണ്ട് വഴി 100 റിയാൽ അടച്ച് വിസ ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷ നൽകേണ്ടത്. കാലാവധി ദീർഘിപ്പിക്കാതെ സൗദിയിൽ താമസിക്കാൻ അനുവദിച്ചാൽ അവരെ കൊണ്ടുവന്നവർ 10,000 റിയാൽ വരെ പിഴ അടയ്‌ക്കേണ്ടിവരും.