Sorry, you need to enable JavaScript to visit this website.

വെൽഫെയർ പാർട്ടിയുടെ തീരുമാനം രാഷ്ട്രീയ 'ഹരാകിരി'യാണെന്ന് ഐ.എൻ.എൽ 

കോഴിക്കോട്- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കാനുള്ള വെൽഫെയർ പാർട്ടിയുടെ തീരുമാനം തിരിച്ചറിവിന്റെ അഭാവത്തിൽ ആസൂത്രണം ചെയ്യുന്ന രാഷ്ട്രീയ ഹരാകിരിയാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൽവഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.
ബി.ജെ.പി സഖ്യത്തെ നേരിടാൻ കോൺഗ്രസിന് അശേഷം ശേഷിയില്ലെന്നിരിക്കേ ആ കർത്തവ്യം നിറവേറ്റാനുള്ള ബാധ്യത വിശാലമായ മതേതര കൂട്ടായ്മയാണ് ഏറ്റെടുത്തിരിക്കുന്നത്. ആ കൂട്ടായ്മയിൽ ആശയതലത്തിലും നേതൃതലത്തിലും നിർണായക പങ്കുവഹിക്കുന്നത് ഇടത് മതനിരപേക്ഷ ശക്തികളാണ്. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുമാഞ്ഞു പോയ്‌ക്കൊണ്ടിരിക്കുകയാണ്. മൃദുഹിന്ദുത്വത്തെ വിട്ട് തീവ്രഹിന്ദുത്വയാണ് രാഹുലിന്റെ പാർട്ടി ഇപ്പോൾ വോട്ട് തട്ടാൻ ആയുധമാക്കിയിരിക്കുന്നത്. നമ്മുടെ കൺമുമ്പിൽ അരങ്ങേറുന്ന ഇത്തരം നെറികേടുകളെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടായിട്ടും കോൺഗ്രസാണ് രാജ്യത്തെ വലിയ മതേതര പാർട്ടിയെന്നും അവർക്കാണ് കേവല ഭൂരിപക്ഷം നേടാൻ സാധ്യതയെന്നും വിലയിരുത്തുന്നത് ബുദ്ധിശൂന്യതയാണ്. 
മൂന്ന് വർഷത്തെ ഇടതുഭരണം ജനവിരുദ്ധമാണെന്ന് തട്ടിവിട്ട് രാഷ്ട്രീയ പ്രബുദ്ധരായ കേരളീയരുടെ മുന്നിൽ സ്വയം പരിഹാസ്യരാവുകയാണ് ഇവർ. സംസ്ഥാനം കണ്ട ഏറ്റവും മികച്ച സർക്കാരിനെതിരെ നടത്തിയ അഭിപ്രായ പ്രകടനം മാത്രം മതി ഇത് ഏത് രോഗത്തിന്റെ ലക്ഷണമാണെന്ന് മനസ്സിലാക്കാനെന്നും ഐ.എൻ.എൽ നേതാക്കൾ പറഞ്ഞു.


 

Latest News