കർണാടകയിലെ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ വിവാദമായ തന്റെ സമീപകാല നിലപാടുകളെക്കുറിച്ച് സംസാരിക്കുന്നു...
ചോ: 2009 ൽ താങ്കൾ കർണാടക മുഖ്യമന്ത്രിയായിരിക്കേ നടത്തിയ ഇടപാടുകളുടെ ഡയറിക്കുറിപ്പ് കഴിഞ്ഞയാഴ്ച കോൺഗ്രസ് പുറത്തുവിട്ടു. 1800 കോടിയോളം രൂപ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് താങ്കൾ നൽകിയതായി ആ രേഖകളിൽ കാണുന്നു?
ഉ: ഞാൻ ഡയറി എഴുതുന്ന സ്വഭാവക്കാരനല്ല. ഈ ആരോപണത്തെക്കുറിച്ച് അന്വേഷണം നടന്നതും രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതുമാണ്. രേഖകളും ഒപ്പുകളും കൈപ്പടയും ആരോ എഴുതിച്ചേർത്തതാണെന്ന് ഐ.ടി വകുപ്പ് കണ്ടെത്തിയിരുന്നു. ഇത് അവസാനിച്ച അധ്യായമാണ്. ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തത് കോൺഗ്രസാണ്. മറ്റൊരു വിഷയവും ഉന്നയിക്കാനില്ലാത്തതിനാലാണ് അവർ ഇത് പ്രചാരണായുധമാക്കുന്നത്.
ചോ: കർണാടകയിൽ ബി.ജെ.പി നടത്തിയ ആഭ്യന്തര സർവേയിൽ ബി.ജെ.പി 12 സീറ്റും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം 16 സീറ്റും നേടുമെന്ന് അനമാനിക്കുന്നതായി റിപ്പോർട്ടുണ്ട്?
ഉ: അങ്ങനെയൊന്നും കണ്ടെത്തിയിട്ടില്ല. ഞങ്ങൾ 22 സീറ്റ് നേടും. 2014 ലെ മോഡി തരംഗത്തേക്കാൾ 15 ശമാനത്തോളം കൂടുതലാണ് ഇത്തവണ അനുകൂല തരംഗം. കോൺഗ്രസ്-ജെ.ഡി.എസ് ഭരണത്തിനെതിരെ രോഷം അലയടിക്കുകയാണ്. ഇതും ബി.ജെ.പിയെ തുണക്കും.
ചോ: ബാലാകോട്ടിലെ സൈനികാക്രമണം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന് താങ്കൾ പ്രസ്താവന നടത്തുകയുണ്ടായി. യഥാർഥത്തിൽ അത് ഗുണം ചെയ്യുമോ?
ഉ: എല്ലാ മേഖലയിലും പ്രത്യേകിച്ച് വിദേശ നയത്തിൽ പ്രധാനമന്ത്രിയുടെ മൊത്തം പ്രകടനത്തെക്കുറിച്ച എന്റെ പരാമർശം മാധ്യമങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റുകയായിരുന്നു. ബി.ജെ.പിക്ക് അനുകൂലമായി രാജ്യത്ത് ജനവികാരമുണ്ടെന്ന് സൂചിപ്പിക്കുകയായിരുന്നു ഞാൻ. ബാലാകോട് സൈനിക നീക്കത്തിന്റെ ക്രെഡിറ്റ് സേനക്കുള്ളതാണ്. സർക്കാരിനും അതിന്റെ ക്രെഡിറ്റ് കിട്ടുന്നത് സ്വാഭാവികമാണ്.
ചോ: ജെ.ഡി.എസ് എം.എൽ.എമാരെ റാഞ്ചാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെന്നു പറഞ്ഞ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഒരു ഓഡിയോ റെക്കോർഡിംഗ് പുറത്തു വിട്ടിട്ടിട്ടുണ്ട്. അത് ബി.ജെ.പിക്ക് ദോഷം ചെയ്യില്ലേ?
ഉ: വിഷയം കോടതിയിലായതിനാൽ ഇതേക്കുറിച്ച് സംസാരിക്കുന്നത് കോടതിയലക്ഷ്യമാവും.
ചോ: ലോക്‌സഭാ ഫലം വന്ന് 24 മണിക്കൂറിനകം കർണാടകയിൽ ബി.ജെ.പി സർക്കാർ വരുമെന്ന് നിങ്ങളുടെ ചില നേതാക്കൾ പറയുന്നുണ്ട്?
ഉ: ഇരുപതോളം കോൺഗ്രസ് എം.എൽ.എമാർ കുമാരസ്വാമി സർക്കാരിൽ അതൃപ്തരാണ്. മുഖ്യമന്ത്രിയായി അദ്ദേഹത്തെ അംഗീകരിക്കാൻ അവർ തയാറല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം. സംസ്ഥാനത്ത് 22 സീറ്റുകൾ നേടുന്നതിലാണ് ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ. അവരുടെ സഖ്യം ഞങ്ങൾക്ക് ഗുണമാണ്. തമ്മിലടിയുടെ ഓരോ ദിവസവും കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമാവും. അവരുടെ നേതാക്കൾ തമ്മിൽ അനുരഞ്ജനമില്ല. കുമാരസ്വാമിയുടെ സ്വാധീനം നാലു ജില്ലകളിൽ മാത്രമാണ്. ഞങ്ങൾ ഒറ്റക്കെട്ടായാണ് ഇലക്ഷനെ നേരിടുന്നത്.