ചെന്നൈ- പത്രം വായിച്ചുകൊണ്ടിരിക്കെ എ.ഐ.എ.ഡി.എം.കെ നേതാവ് കുഴഞ്ഞുവീണു മരിച്ചു. കോയമ്പത്തൂരിലെ സുള്ളൂർ മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധി ആർ. കനകരാജാണ് മരിച്ചത്. 67 വയസായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണം. മികച്ച കർഷകൻ കൂടിയായിരുന്നു കനകരാജ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിൻ തുടങ്ങി നിരവധി പേർ അനുശോചിച്ചു. കനകരാജിന്റെ മരണത്തോടെ തമിഴ്‌നാട് നിയമസഭയിൽ എ.ഐ.എ.ഡി.എം.കെയുടെ അംഗബലം 113 ആയി ചുരുങ്ങി. ഭൂരിപക്ഷത്തിന് അഞ്ചു സീറ്റ് കുറവാണിത്. 22 സീറ്റുകളാണ് തമിഴ്‌നാട് നിയമസഭയിൽ ഒഴിഞ്ഞുകിടക്കുന്നത്. ഈ മണ്ഡലങ്ങളിലേക്ക് ഏപ്രിൽ 18ന് ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെയുടെ ഭാവി ഈ തെരഞ്ഞെടുപ്പിൽ തീരുമാനിക്കപ്പെടും.