Sorry, you need to enable JavaScript to visit this website.

ബിനാമി സ്ഥാപനത്തെ കുറിച്ച് വിവരം നൽകിയതിന് പാരിതോഷികം

തായിഫിൽ പ്രവർത്തിച്ചിരുന്ന ബിനാമി ബിസിനസ് സ്ഥാപനത്തെ കുറിച്ച് വിവരം നൽകിയ സൗദി പൗരന് വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥൻ 30,000 റിയാലിന്റെ ചെക്ക് കൈമാറുന്നു. 

റിയാദ്- ബിനാമി ബിസിനസ് സ്ഥാപനത്തെ കുറിച്ച് വിവരം നൽകിയ സൗദി പൗരന് വാണിജ്യ, നിക്ഷേപ മന്ത്രാലയം 30,000 റിയാൽ പാരിതോഷികം നൽകി. തായിഫിൽ അലൂമിനിയം കിച്ചൻ കാബിനറ്റ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ബിനാമി സ്ഥാപനത്തെ കുറിച്ച് വിവരം നൽകിയതിനാണ് സൗദി പൗരന് പാരിതോഷികം ലഭിച്ചത്. തന്റെ വീട്ടിൽ അലൂമിനിയം കിച്ചൻ കാബിനറ്റുകൾ സ്ഥാപിക്കുന്നതിന് സ്ഥാപനവുമായി ധാരണയിലെത്തിയതോടെയാണ് സ്ഥാപനം വിദേശ തൊഴിലാളി ബിനാമിയായി സ്വന്തം നിലക്ക് നടത്തുകയാണെന്ന് സൗദി പൗരന് സംശയം തോന്നിയത്. ഇതേ കുറിച്ച് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിലെ പരാതി സെന്ററിലെ 1900 എന്ന നമ്പറിൽ ബന്ധപ്പെട്ട് സൗദി പൗരൻ വിവരം നൽകി. 
തുടർന്ന് മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്ഥാപനം വിദേശ തൊഴിലാളി സ്വന്തം നിലക്ക് ബിനാമിയായി നടത്തുകയാണെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പുകാരനായ ഈജിപ്തുകാരനും ഇതിന് കൂട്ടുനിന്ന സൗദി പൗരനും എതിരായ കേസ് നിയമ നടപടികൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസിൽ വിചാരണ പൂർത്തിയാക്കിയ കോടതി ഇരുവർക്കും ഒരു ലക്ഷം റിയാൽ പിഴ ചുമത്തി. 
സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും ശിക്ഷ പൂർത്തിയാക്കിയ ശേഷം ഈജിപ്തുകാരനെ നാടുകടത്തുന്നതിനും കോടതി വിധിച്ചു. നിയമ ലംഘകരിൽ നിന്ന് ഈടാക്കിയ പിഴ സംഖ്യയുടെ മുപ്പതു ശതമാനത്തിന് തുല്യമായ തുകയാണ് ബിനാമി ബിസിനസ് സ്ഥാപനത്തെ കുറിച്ച് വിവരം നൽകിയ സൗദി പൗരന് പാരിതോഷികമായി മന്ത്രാലയം കൈമാറിയത്. 
ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് മന്ത്രാലയം പാരിതോഷികം നൽകുന്നുണ്ട്. നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ മുപ്പതു ശതമാനം വരെയാണ് വിവരം നൽകുന്നവർക്ക് പാരിതോഷികമായി കൈമാറുക.
 ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. 
നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. നിയമ ലംഘനങ്ങളെ കുറിച്ച് പരാതികൾ നൽകുന്നതിന് മന്ത്രാലയം ആപ്പും പുറത്തിറക്കിയിട്ടുണ്ട്. 
 

Latest News