ലണ്ടന്‍: ന്യൂസിലാന്‍ഡില്‍ വംശ വെറിയനായ വെള്ളക്കാരന്‍ മുസ്ലീം പള്ളികളില്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്ന് പ്രചോദനം നേടി ഇംഗ്ലണ്ടിലും സമാനമായ അക്രമണം. സറേയിലാണ് ബേസ്‌ബോള്‍ ബാറ്റും, കത്തിയുമായി ഒരാള്‍ അക്രമം അഴിച്ചുവിട്ടത്. 'എല്ലാ മുസ്ലീങ്ങളും മരിക്കണം' എന്ന് ആക്രോശിച്ചായിരുന്നു അക്രമം. ഒരാള്‍ക്ക് പരിക്കേറ്റു. മുസ്‌ലിം പള്ളികള്‍ക്ക് സുരക്ഷ കൂട്ടാന്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന് യു.കെയിലെ മുസ്‌ലിം നേതാക്കള്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
സംഭവം തീവ്രവാദ അക്രമം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തീവ്ര വലത് വിഭാഗങ്ങളുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് അക്രമം നടന്നിരിക്കുന്നത്. വൈറ്റ് സുപ്രീമസിസ്റ്റ് ഭരണം എന്ന് 50കളില്‍ പ്രായമുള്ള പ്രതി ആക്രോശിച്ചതായി ഹീത്രൂ എയര്‍പോര്‍ട്ടിന് സമീപമുള്ള സ്റ്റാന്‍വെല്‍ വയോള അവെന്യൂവിലെ താമസക്കാര്‍ വെളിപ്പെടുത്തി.
ടെസ്‌കോ കാര്‍ പാര്‍ക്കില്‍ നടന്ന അതിക്രമത്തില്‍ 19കാരനാണ് പരുക്കേറ്റത്. ഇയാളുടെ ജീവന് ഭീഷണിയില്ലെന്നു പോലീസ് പറഞ്ഞു. 'നിനക്ക് മരിക്കണോ? എന്തായാലും നീ മരിക്കാന്‍ പോകുകയാണ്' എന്ന് അക്രമി കൗമാരക്കാരനോട് ആക്രോശിച്ച ശേഷമാണ് കത്തിക്കുത്ത് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
വധശ്രമത്തിനും, വംശീയമായ രീതിയില്‍ പൊതുസമൂഹത്തിന്റെ സമാധാനം തകര്‍ത്തതിനുമാണ് കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കേസെടുത്തത്. സറേയില്‍ നടന്ന അക്രമങ്ങളെ പ്രധാനമന്ത്രി തെരേസ മേ അപലപിച്ചു. തീവ്രവാദ സംഭവത്തില്‍ അടിയന്തരമായി ഇടപെട്ട എമര്‍ജന്‍സി സര്‍വ്വീസുകള്‍ക്ക് അവര്‍ നന്ദി അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് സറേയിലെ മുസ്ലീം പള്ളികള്‍ക്ക് പോലീസ് പ്രത്യേക സുരക്ഷ ഒരുക്കി. സംഭവം ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ ഭീതിയിലാഴ്ത്തി. ന്യൂസിലാന്‍ഡിലെ കൂട്ടക്കൊലയെ അനുകൂലിക്കുന്ന വലതുപക്ഷ തീവ്രവാദം പാശ്ചാത്യലോകത്തു ഒരു വിഭാഗം ഉണ്ട് എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന കൂട്ടക്കൊലയില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. വംശവെറിയനായ ഓസ്‌ട്രേലിയന്‍ വംശജന്‍ ബ്രെന്റണ്‍ ടാറന്റാണ് അക്രമം അഴിച്ചുവിട്ടത്.