അമിത വേഗം, ഉയരത്തിലേക്ക് കുതിക്കാന്‍ വെമ്പല്‍, എതോപ്യന്‍ വിമാനത്തിന് സംഭവിച്ചതെന്താണ്?

അഡിസ് അബാബ- 157 പേരുമായി തകര്‍ന്ന എതോപ്യന്‍ വിമാനത്തിന്റെ കോക്പിറ്റില്‍നിന്നുള്ള ശബ്ദസന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭ്യമായി. ടേക്ക്ഓഫിന് ശേഷം വിമാനം അമിത വേഗത്തിലായിരുന്നെന്നും തുടര്‍ന്ന് പെട്ടെന്ന് കൂടുതല്‍ ഉയരത്തിലേക്ക് നീങ്ങാന്‍ ശ്രമിച്ചതായും സൂചനയുണ്ട്.
ബോയിംഗ് 737 മാക്‌സ് വിമാനം 14000 അടി ഉയരത്തിലേക്ക് കുതിക്കാനും പെട്ടെന്ന് താഴെക്കിറങ്ങാനും അനുവാദം തേടുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 10,800 അടി ഉയരത്തില്‍ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായി.
വിമാനം നിയന്ത്രിക്കുന്നതില്‍ പൈലറ്റിന് എന്തോ പ്രശ്‌നമുണ്ടായി എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് പെട്ടെന്ന് പൊങ്ങാന്‍ അദ്ദേഹം ശ്രമിച്ചതെന്ന് കരുതുന്നു- പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങള്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പൈലറ്റിന്റെ ശബ്ദത്തില്‍നിന്ന് പരിഭ്രാന്തി വ്യക്തമായിരുന്നെന്നും എന്നാല്‍ യഥാര്‍ഥ അപകടകാരണമെന്തെന്ന് ഇതില്‍നിന്ന് വ്യ്ക്തമാകുന്നില്ലെന്നും വിദഗ്ധര്‍ പറഞ്ഞു.

 

Latest News