ജക്കാര്‍ത്ത- ഇന്തോനേഷ്യയില്‍ ദിവസങ്ങളായി തുടരുന്ന മഴക്കു പിന്നാലെ ഉണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 63 പേര്‍ മരിച്ചു. രാജ്യത്തിന്റെ കിഴക്കേയറ്റത്തുള്ള പാപ്പുവ പ്രവിശ്യയിലാണ് പ്രകൃതി ദുരന്തം. മണ്ണിനടിയില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ 63 മൃതദേഹങ്ങളാണ് ഞായറാഴ്ച വൈകിട്ട് വരെ പുറത്തെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.
പ്രവിശ്യാ തലസ്ഥാനമായ ജയപുര ഉള്‍പ്പെടുന്ന ഡിസ്ട്രിക്ടില്‍ ശനിയാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രളയത്തില്‍ റോഡുകളും വീടുകളും വ്യാപകമായി തകര്‍ന്നു. പരിക്കേറ്റ 59 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് സ്തംഭിച്ചത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. പ്രളയവും മണ്ണിടിച്ചിലും ബാധിച്ച പലപ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മരണ സംഖ്യ ഉയരുമെന്നും അധികൃതര്‍ പറഞ്ഞു. പല ആശുപത്രികളിലും വൈദ്യുതി നിലച്ചതിനാല്‍ പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനും പാടുപെടുകയാണെന്ന് പാപ്പുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുരയിലെ ആരോഗ്യ വിഭാഗം മേധാവി ഹൈറുല്ലീ പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍നിന്ന് അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് പാപ്പുവ പ്രവിശ്യാ ഭരണകൂടം രണ്ടാഴ്ചത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. പ്രളയവും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളില്‍നിന്ന് നാലായിരം പേരെ മാറ്റി പാര്‍പ്പിച്ചതായും പ്രതിസന്ധി പരിഹരിക്കുന്നതുവരെ ഇവരെ താല്‍ക്കാലിക കേന്ദ്രങ്ങളില്‍തന്നെ താമസിപ്പിക്കുമെന്നും ഇന്തോനേഷ്യന്‍ പ്രാദേശിക ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.