ക്രൈസ്റ്റ്ചര്‍ച്ച് മുസ്ലിം പള്ളിയിലെ വെടിവെപ്പ്: കൊല്ലപ്പെട്ടത് 49 പേര്‍; നാലു ഭീകരര്‍ അറസ്റ്റില്‍

ക്രൈസ്റ്റ്ചര്‍ച്ച്- ന്യൂസിലന്‍ഡ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കു നേരെ വലതുപക്ഷ തീവ്രവാദികള്‍ നടത്തിയ കൂട്ടവെടിവെയ്പ്പാക്രമമണത്തില്‍ കൊല്ലപ്പെട്ടവരുടെ 49 ആണെന്ന് സ്ഥിരീകരിച്ചു. 48 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അല്‍ നൂര്‍ മസ്ജിദില്‍ 41 പേരും ലിന്‍വൂഡ് മസ്ജിദില്‍ ഏഴു പേരുമാണ് കൊല്ലപ്പെട്ടത്. ഒരാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് പോലീസ് കനത്ത സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്. ന്യൂസീലന്‍ഡിലെ ഏറ്റവും വലിയ ഭീകരമാക്രമണാണ് വെള്ളിയാഴ്ച ഉണ്ടായത്. 

കൊലക്കേസ് പ്രതിയായ 28-കാരന്‍ ഉള്‍പ്പെടെ നാലു പേരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലക്കേസ് പ്രതി നാളെ ക്രൈസ്റ്റ്ചര്‍ച്ച് ഡിസ്ട്രിക്ട്് കോടതിയില്‍ ഹാജരാനിരിക്കുന്നയാളുമാണ്. ഒരാള്‍ ഓസ്‌ട്രേലിയന്‍ പൗരനാണ്. നാലമത്തെയാള്‍ക്ക് വെടിവയ്പ്പുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ വലതു പക്ഷ തീവ്രവാദിയും ഭീകരനാണെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്താണെന്നും ആരാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

പള്ളിയില്‍ കയറി തുരുതുരാ വെടിയുതിര്‍ക്കുന്നത് ഓസ്‌ട്രേലിയന്‍ ഭീകരന്‍ ഫേസ്ബുക്കില്‍ 17 മിനിറ്റു നേരം ലൈവായി സംപ്രേഷണം ചെയ്തിരുന്നു. ഫേസ്ബുക്ക് ഈ വിഡിയോ നീക്കം ചെയ്തു.

വെടിവയ്പ്പ് നടന്ന ഡീന്‍സ് അവെ, ലിന്‍വൂഡ് അവന്യു പള്ളി പരിസരങ്ങളില്‍ നിന്ന് ആക്രമികള്‍ ഉപേക്ഷിച്ച വന്‍ ആയുധ ശേഖരം കണ്ടെടുത്തതായും പോലീസ് അറിയിച്ചു. ഇവരുടെ വാഹനങ്ങളുമായി ബന്ധിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുകയും ചെയ്തു.
 

Latest News