Sorry, you need to enable JavaScript to visit this website.

സമാധാന ദൗത്യവുമായി സൗദി വിദേശകാര്യമന്ത്രി ഇന്ത്യയിൽ

റിയാദ് - ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ സംഘർഷത്തിന്റെ കാർമേഘം ഉരുണ്ടുകൂടിയ പശ്ചാത്തലത്തിൽ സമാധാനദൗത്യവുമായി സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വിദേശ മന്ത്രി സുഷമ സ്വരാജുമായും ആദിൽ അൽജുബൈർ പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി. വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ ഇന്ത്യ സന്ദർശനത്തിന്റെ ഫലങ്ങളും പ്രധാനമന്ത്രിയുമായും വിദേശമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചകൾക്കിടെ ആദിൽ അൽജുബൈർ വിശകലനം ചെയ്തു. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങൾക്കുള്ള വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ആദിൽ മുർദാദ്, സഹമന്ത്രിയും വിദേശകാര്യ സഹമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറലുമായ ഖാലിദ് അൽഅൻഖരി, ഇന്ത്യയിലെ സൗദി അംബാസഡർ സൗദ് അൽസാത്തി തുടങ്ങിയവർ കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു. 
നാലു ദിവസം മുമ്പ് ആദിൽ അൽജുബൈർ പാക്കിസ്ഥാൻ സന്ദർശിച്ച് പാക് നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ, വിദേശ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, പാക് സേനാ തലവൻ ജനറൽ ഖമർ ജാവേദ് ബജ്‌വ എന്നിവരുമായാണ് ആദിൽ അൽജുബൈർ ചർച്ചകൾ നടത്തിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ ന്യൂദൽഹിയിൽ ആദിൽ അൽജുബൈർ പ്രധാനമന്ത്രിയുമായും വിദേശ മന്ത്രിയുമായും ചർച്ച നടത്തിയത്. ഇന്ത്യ, പാക് സംഘർഷം ലഘൂകരിക്കുന്നതിന് സൗദി അറേബ്യ ഫലപ്രദമായ മധ്യസ്ഥശ്രമങ്ങൾ നടത്തിയതായി പാക് ഇൻഫർമേഷൻ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ മാസം പാക്കിസ്ഥാനും ഇന്ത്യയും ചൈനയും സന്ദർശിച്ചിരുന്നു. കിരീടാവകാശിയുടെ സന്ദർശനത്തിടെ വിവിധ മേഖലകളിൽ സഹകരിക്കുന്നതിനുള്ള അഞ്ചു കരാറുകളിലും ധാരണാപത്രങ്ങളിലും ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചിരുന്നു. രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിൽ പതിനായിരം കോടിയിലേറെ ഡോളറിന്റെ (7,11,600 കോടി ഇന്ത്യൻ രൂപ) നിക്ഷേപങ്ങൾ നടത്തുന്നതിന് സൗദി അറേബ്യക്ക് പദ്ധതിയുള്ളതായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ന്യൂദൽഹിയിൽ വെളിപ്പെടുത്തിയിരുന്നു. 


 

Latest News