അനുമതിയില്ലാതെ കിണര്‍ കുഴിച്ചു; സൗദിയില്‍ പത്ത് ലക്ഷം റിയാല്‍ പിഴ ചുമത്തി

റിയാദ്- ജല സ്രോതസ്സ് സംരക്ഷണ നിയമം ലംഘിച്ച 68 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പത്തു ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. നിയമ വിരുദ്ധമായും ലൈസന്‍സില്ലാതെയും കിണറുകള്‍ കുഴിക്കല്‍, ബന്ധപ്പെട്ട വകുപ്പുകളുടെ അറിവോ സമ്മതമോ കൂടാതെ കിണര്‍ വൃത്തിയാക്കല്‍ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങള്‍ക്കാണ് ഇവര്‍ക്ക് പിഴ ചുമത്തിയത്. നിയമവിരുദ്ധമായി കുഴിച്ച കിണറുകള്‍ മണ്ണിട്ട് മൂടുന്നതിന് നിയമ ലംഘകരെ നിര്‍ബന്ധിക്കുകയും കിണറുകള്‍ കുഴിക്കുന്നതിന് ഉപയോഗിച്ച യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കിണറുകള്‍ കുഴിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കുകയും ലൈസന്‍സുകള്‍ നേടുകയും വേണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ലൈസന്‍സ് ലഭിക്കും. കിണറുകള്‍ കുഴിക്കുന്നതിന് ലൈസന്‍സ് നേടുന്നതിലൂടെ ജല സമ്പത്ത് സംരക്ഷിക്കുന്നതിനും ഭൂഗര്‍ഭജലം മലിനീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും സാധിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.

 

Latest News