എന്‍ഡോസള്‍ഫാന്‍: തീരുമാനങ്ങള്‍ അട്ടിമറിച്ചു, വീണ്ടും സമരം

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ അമ്മമാരും കുട്ടികളും സെക്രട്ടറിയേറ്റിന് മുന്നില്‍ ജനുവരി 30 മുതല്‍ നടത്തിയ അനിശ്ചിതകാല പട്ടിണി സമരവും ദയാബായിയുടെ അനിശ്ചിതകാല നിരാഹാര സമരത്തെയും തുടര്‍ന്ന് മുഖ്യമന്ത്രിയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ പ്രധാന ആവശ്യം അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ സമരം പുനരാരംഭിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി വിപുലീകൃത യോഗം തീരുമാനിച്ചു.
അതിര്‍ത്തികള്‍ ബാധകമാക്കാതെ അര്‍ഹരായ മുഴുവന്‍ ദുരിത ബാധിതരെയും പട്ടികയില്‍പ്പെടുത്തുമെന്ന സുപ്രധാന ആവശ്യമാണ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലൂടെ നിരാകരിക്കപ്പെട്ടത്. മാര്‍ച്ച് രണ്ടിന് ഇറങ്ങിയ സര്‍ക്കാര്‍ ഓര്‍ഡറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളില്‍ നിന്നും പുറത്തു പോയി താമസിക്കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ല്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 1905 പേരില്‍ പതിനെട്ട് വയസ്സിന് താഴെയുള്ള അഞ്ഞൂറോളം കുട്ടികളെ വീണ്ടുമൊരു പരിശോധന കൂടാതെ പട്ടികയില്‍പ്പെടുത്താാഉൗ്രശനും ബാക്കിയുള്ളവരെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താനും ആണ് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിക്കപ്പെട്ടത്.
എന്നാല്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ വീണ്ടുമൊരു മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ തീരുമാന ലംഘനം സര്‍ക്കാര്‍ നടത്തിയിരിക്കയാണ്. 2014 ലും 2016 ലും അമ്മമാര്‍ നടത്തിയ സമരത്തിനൊടുവില്‍ അതിര്‍ത്തി നോക്കാതെ ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ദുരിത ബാധിതരെയും പട്ടികയില്‍പ്പെടുത്തുമെന്ന തീരുമാനങ്ങളാണ് വളരെ ബോധപൂര്‍വം ലംഘിക്കപ്പെട്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരമാരംഭിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് എന്ന് യോഗം വിലയിരുത്തി. ആദ്യഘട്ടം എന്നുള്ള നിലയില്‍ മാര്‍ച്ച് 19 ന് കലക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ മുന്നണി യോഗം തീരുമാനിച്ചു. ആവശ്യമായി വന്നാല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അമ്മമാര്‍ പട്ടിണി സമരം ആരംഭിക്കുമെന്നും അതിനു മുമ്പായി ബന്ധപ്പെട്ടവര്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു.

 

Latest News