Sorry, you need to enable JavaScript to visit this website.

ഹൈജാക് ചെയ്യപ്പെട്ട വനിതാദിനം

തങ്ങൾ രണ്ടാം തരം പൗരന്മാരല്ല എന്നും സമൂഹത്തിന്റെ എല്ലാമേഖലകളിലും തുല്ല്യപദവിക്ക് അർഹരാണെന്നും പ്രഖ്യാപിച്ച് ലോകെമങ്ങും ആരംഭിച്ച സ്ത്രീ വിമോചനപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കാനാരംഭിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗത്തോടുമൊപ്പം ഇന്ത്യയിലും കേരളത്തിലും വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകൂട്ടായ്മകൾ നടത്താറുള്ള വിവിധ പരിപാടികൾ ലിംഗനീതി എന്ന ആശയത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ പ്രധാന പങ്കുവഹിച്ചു. എന്നാൽ കുറച്ചുകാലമായി സംഭവിക്കുന്നത് മറ്റൊന്നാണ്. സർക്കാരും മുഖ്യധാരാ പ്രസ്ഥാനങ്ങളുമെല്ലാം വനിതാദിനാചരണമേറ്റെടുക്കുകയും ആഘോഷങ്ങൾ സ്ഥാപനവൽക്കരിക്കപ്പെടുകയും ചെയ്തതോടെ നഷ്ടപ്പെട്ടത് അതിനകത്തെ വിമോചനാത്മകമായ ഉള്ളടക്കമായിരുന്നു. 
ഇത്തവണത്തെ സാഹചര്യം തന്നെ നോക്കുക. ലോകസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണല്ലോ വനിതാദിനം കടന്നു വന്നിരിക്കുന്നത്. സ്ഥാനാർത്ഥിപട്ടികയിൽ സ്ത്രീകൾക്ക് ഇടം നൽകാത്തവരും നാമമാത്രമായ ഇടം നൽകുന്നവരും പോലും വനിതാദിനത്തെ കുറിച്ച് വാചാലരാകുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ കലാപം ചെയ്തവർ മുതൽ സ്ത്രീപ്രവേശനത്തിൽ താൽപ്പര്യമില്ലെന്നും സുപ്രിം കോടതി വിധി നടപ്പാക്കണമെന്ന അഭിപ്രായം മാത്രമേയുള്ളു എന്നു പറയുന്നവർ വരെ ലിംഗനീതിയുടെ പേരുപറഞ്ഞ് വനിതാ ദിനമാഘോഷിക്കുന്നു. ഈ സാഹചര്യത്തിൽ ഇത്തരമൊരു ദിനത്തിന്റെ പ്രസക്തി തന്നെ എന്താണ്? 
ചരിത്രപരമായി പരിശോധിക്കുമ്പോൾ തന്നെ ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ സ്ത്രീവിമോചന ആശയങ്ങളും പ്രവർത്തനങ്ങളും ആരംഭിച്ചത് ഇപ്പോൾ ഈ ആഘോഷം നടത്തുന്നവരുടെ മുൻകൈയിലായിരുന്നില്ല. നവോത്ഥാനകാലഘട്ടം എന്നു പൊതുവിൽ വിശേഷിക്കപ്പെടുന്ന കാലത്ത് കേരളത്തിൽ നിരവധി സ്ത്രീമുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് അക്കാലത്തെ സ്ത്രീമുന്നേറ്റങ്ങളെ കുറിച്ച് ഏറെ ചർച്ചകളും നടന്നു. അതേസമയം സ്ത്രീവിമോചനം എന്ന ആശയം അസന്ദിഗ്ധമായി പ്രഖ്യാപിച്ച് കേരളത്തിൽ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നത് 1980കളിലാണ്. പല രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും സ്ത്രീവിഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം മറ്റു പല സംഘടനകളേയും പോലെ പാർട്ടികളുടെ പോഷകസംഘടനകളായിരുന്നു. സ്ത്രീകളുടെ തനതായ പ്രസ്ഥാനം വർഗ്ഗസമരത്തെ തുരങ്കം വെക്കുമന്നായിരുന്നു ഇടതുപക്ഷ നിലപാട്.  ഇതിൽ നിന്ന് വ്യത്യസ്തമായി ആദ്യമായി രൂപം കൊണ്ട സ്ത്രിസംഘടന മാനുഷിയായിരുന്നു. പട്ടാമ്പി ഗവ കോളേജിലെ അധ്യാപികയായിരുന്ന സാറാ ജോസഫിന്റെ നേതൃത്വത്തിൽ ഏതാനും അധ്യാപികമാരും വിദ്യാർത്ഥിനികളുമാണ് സംഘടനക്ക് രൂപം കൊടുത്തത്. കെ വേണുവിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സി ആർ സി സി പി ഐ എം എല്ലും യുജനവിഭാഗമായിരുന്ന കേരളീയയുവജനവേദിയും മാനുഷി രൂപീകരണത്തിലും ആദ്യകാലപ്രവർത്തനങ്ങളിലും പങ്കാളികളായിരുന്നു. വർഗ്ഗസമരത്തിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല ജാതിവിവേചനവും ലിംഗവിവേചനവും എന്ന തിരിച്ചറിവാണ് പരമ്പരാഗത കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്ഥമായി സ്വതന്ത്ര സ്ത്രീ - ദളിത് സംഘടനകളുടെ അസ്ഥിത്വം അംഗീകരിക്കാൻ പാർട്ടിക്കു പ്രേരകമായത്. തൃശൂർ ജില്ലയിലെ മായന്നൂരിൽ സ്വത്തുതർക്കത്തിന്റെ പേരിൽ ഊരുവിലക്ക് കൽപ്പിക്കപ്പെട്ട ബാലാമണിയുടെ വിഷയത്തിലിടപെട്ട് നടത്തിയ പോരാട്ടങ്ങളായിരുന്നു മാനുഷി ആദ്യമിടപെട്ട സംഭവമെന്നു പറയാം. തുടർന്ന് തൃശൂർ - പാലക്കാട് - മലപ്പുറം ജില്ലകളിലെ നിരവധി സ്ത്രീപീഡന സംഭവങ്ങളിലും സ്ത്രീകൾ നേരിടുന്ന പൊതുവിഷയങ്ങളിലും മാനുഷി സജീവമായി ഇടപെട്ടു. തങ്കമണിയിൽ പോലീസ് നടത്തിയ കൂട്ടബലാൽസംഗവിഷയം ഒരു ഉദാഹരണം. മറുവശത്ത്  തെരുവുനാടകം പോലുള്ള ആവിഷ്‌കാരങ്ങളും ആശയപ്രചരണത്തിനായി ഉപയോഗിച്ചു. തൃശൂരിലെ ലാലൂർ മലിനീകരണ വിരുദ്ധ സമരത്തിലും മറ്റും സംഘടന സജീവമായിയിരുന്നു. 
ഏകദേശം ഇക്കാലഘട്ടത്തിൽതന്നെ കോഴിക്കോട് ബോധന, തൃശൂരിൽ ചേതന, തിരുവനന്തപുരത്ത് പ്രചോദന തുടങ്ങിയ സ്ത്രീസംഘടനകളും രൂപം കൊണ്ടിരുന്നു. കോഴിക്കോട് വനിതാ പോലീസ് സ്‌റ്റേഷനിൽ വെച്ച് കൊലചെയ്യപ്പെട്ട ലൈംഗികത്തൊഴിലാളിയായിരുന്ന കുഞ്ഞിബിയുടെ മരണം അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരത്തിൽ ബോധന സജീവമായിരുന്നു. 
കേരളത്തിൽ ഫെമിനിസ്റ്റ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട ഈ സംഘടനകൾ അധികകാലം പ്രവർത്തിച്ചില്ല എങ്കിലും അതു നൽകിയ സന്ദേശമേറ്റെടുത്ത് പല മേഖലകൡലും സ്ത്രീസംഘടനകൾ രൂപംകൊണ്ടു. 1990ൽ കോിക്കോട് വെച്ചു നടന്ന ഫെമിനിസ്റ്റ് സംഘടനകളുടെ അഖിലേന്ത്യാസമ്മേളനവും അതിനു പ്രചോദനമായി. ഒപ്പം സ്ത്രീകളും പുരുഷനും ഒരുമിച്ച് പ്രവർത്തിക്കുന്ന പല മേഖലകൡലും സ്ത്രീവിഭാഗങ്ങളും ശക്തമായി. കോട്ടയം കുറിച്ചിയിലെ ദളിത് വിമൻ സൊസൈറ്റി, കുടമാളൂർ സ്ത്രീപഠനകേന്ദ്രം, തിരുവനന്തപുരം കേന്ദ്രീകരിച്ച് രൂപം കൊണ്ട സേവ, സഖി, തീരദേശ മഹിളാ വേദി എന്നിവ ഉദാഹരണങ്ങൾ. മത്സ്യത്തൊഴിലാളി മേഖല പോലുള്ളയിടങ്ങളിൽ സ്ത്രീ ശാക്തീകരണം ശക്തമായി. 
അതിനിടെ 1993ൽ കോഴിക്കോട് അജിതയുടെ നേതൃത്വത്തിൽ രൂപം കൊണ്ട അന്വേഷിയാണ് 25 വർഷത്തിനുശേഷവും സജീവമായി നിലനിൽക്കുന്ന സ്ത്രീസംഘടന. ഒരേസമയം സമരസംഘടനയായും കൗൺസിലിംഗ് സെന്ററായും അന്വേഷി പ്രവർത്തിക്കുന്നു. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതിയായിരുന്ന ഐസ്‌ക്രീം പാർലർ കേസിൽ ശക്തമായ പോരാട്ടമാണ് അന്വേഷി നടത്തിയത്. മുസ്ലിം സ്ത്രീകൾക്കിടയിൽ പ്രവർത്തിക്കുന്ന നിസ, കേരള സ്ത്രീവേദി, സമത, സഹജ തുടങ്ങിയ പല സംഘടനകളും ഇക്കാലഘട്ടങ്ങളിൽ സജീവമായി. സൂര്യനെല്ലി, വിതുര പോലുള്ള പെൺവാണിഭ സംഭവങ്ങളിൽ ശക്തമായി ഇടപെടാൻ ഈ സംഘടനകൾക്കായി.  കൂടാതെ കേരള സാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും നിരവധി സ്ത്രീവിഷയങ്ങളിൽ ഇടപെട്ടു. അതേസമയം മുഖ്യധാരയിൽ ഉണ്ടായ ഒരു പ്രധാന മുന്നേറ്റം ഒരുപാട് പരിമിതികളോടെയാണെങ്കിലും കുടുംബശ്രീ മാത്രമാണ്. മറ്റൊരു മുന്നേറ്റവും ഇവരുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നുമാത്രമല്ല, സ്വന്തം പ്രസ്ഥാനങ്ങൾക്കകത്തു നടക്കുന്ന വിവേചനങ്ങൾക്കെതിരെ പോലും സംസാരിക്കാൻ അവർക്കാവുന്നില്ല.    
വൈവിധ്യമാർന്ന പല മേഖലകളിലും സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളും കേരളത്തിന്റെ ജനകീയസമര ചരിത്രത്തിന്റെ ഭാഗമാണ്. സി കെ ജാനു, മയിലമ്മ, വിനയ, ചിത്രലേഖ, ജസീറ, ഗോമതി, ലിസി, നളിനി ജമീല, ജയശ്രി, ഏല്യാമ്മ വിജയൻ, നളിനി നായ്ക്, തസ്‌നി ബാനു, വി പി സുഹ്‌റ, മേരി റോയ്, സിസ്റ്റർ ആലീസ്, മാഗ്ലിൻ, പി ഇ ഉഷ, ജസ്മി, വിജി പെൺകൂട്ട് എന്നിങ്ങനെ ഈ പട്ടിക നീളുന്നു. ഇവരുടെയല്ലാം പോരാട്ടങ്ങൾക്ക് എതിർവശത്താണ് ഇപ്പോൾ വനിതാദിനത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പ്രസ്ഥാനങ്ങൾ എന്നതാണ് വൈരുദ്ധ്യം. മറുവശത്ത് സാഹിത്യം, കല, നാടകം പോലുള്ള മേഖലകളിലെ സ്ത്രീപോരാട്ടങ്ങളും ശക്തമായിരുന്നു. പെണ്ണെഴുത്ത് എന്ന പദം തന്നെ സാഹിത്യത്തിൽ രൂപം കൊണ്ടു. അവിടെയെല്ലാം പ്രധാനപങ്കുവഹിച്ചതും മുഖ്യധാരക്കാരിയായിരുന്നില്ല. 
കേരളത്തിന്റെ വർത്തമാന സമരചരിത്രവും പരിശോധിച്ചുനോക്കുക. സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകൡലും വിവേചനത്തിനെതിരായ സ്ത്രീപോരാട്ടങ്ങൾ തുടരുകയാണ്. മൂന്നാർ പോരാട്ടം, ഇരിപ്പുസമരം, നഴ്‌സ് സമരം, കന്യാസ്ത്രീ സമരം, വിമൻ ഇൻ സിനിമ കളക്ടീവ്, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങിയവ ചില സമീപകാല പോരാട്ടങ്ങൾ. കൂടാതെ സംസ്ഥാനത്തുടനീളം നടക്കുന്ന ജനകീയ പോരാട്ടങ്ങളിലെ സ്ത്രീ നേതൃത്വങ്ങളും സാന്നിധ്യങ്ങളും ചെറുതല്ല താനും. എന്നാലവിടേയും വനിതാദിനത്തെ ഹൈജാക്ക് ചെയ്യുന്ന ഇക്കൂട്ടരെ കാണാനാകുന്നില്ല എന്നതാണ് വസ്തുത. പലപ്പോഴുമവർ എതിർ വശത്താണുതാനും. ഈ സാഹചര്യത്തിൽ ഇത്തരം വനിതാദിനാഘോഷത്തിന് എന്തു പ്രസക്തിയാണുള്ളത്?
വനിതാദിനത്തിനു മാത്രമല്ല, പരിസ്ഥിതി ദിനത്തിനും കേരളത്തിൽ ഇതേ ഗതിയാണെന്നു കാണാം. കേരളത്തിന്റെ പരിസ്ഥിതി നശിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചവരും ഇപ്പോഴും വഹിക്കുന്നവരുമാണ് ജൂൺ 5ന് പരിസ്ഥിതി ദിനാഘോഷങ്ങളുമായി രംഗത്തു വരാറുള്ളത്. പരിസ്ഥിതി സംരക്ഷണത്തിനായി കാലങ്ങളായി പോരാടുന്ന കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരിൽ നിന്നാണ് ഇവർ പരിസ്ഥിതി ദിനത്തെ ഹൈജാക്ക് ചെയ്യുകയും അതിന്റെ അന്തസ്സത്ത ചോർത്തികളഞ്ഞ് സ്ഥാപനവൽക്കരിക്കുകയും ചെയ്തത്. ഇത്തരത്തിൽ ചൂഷകർ തന്നെ വിമോചകരുടെ വേഷം കെട്ടുന്നു എന്നതാണ് കേരളം സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്.

Latest News