സൗദിയിലെ തുറൈഫില്‍ ഒരു മാസത്തിനിടെ പത്ത് റെസ്റ്റോറന്റുകള്‍ പൂട്ടി

തുറൈഫ്- ഒരു കാലത്ത് വന്‍തോതില്‍ കച്ചവടമുണ്ടായിരുന്ന റെസ്റ്റോറന്റുകള്‍ക്ക് താഴ് വീഴുന്നു. തുറൈഫില്‍ ഒരു മാസത്തിനിടെ പത്തോളം ചെറുതും വലുതുമായ റെസ്റ്റോറന്റുക ളാണ് അടച്ചു പൂട്ടിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ സ്വദേശികള്‍ കൂടുതലായി ജോലി ചെയ്യുന്ന ബുഖാരി ഹോട്ടലുകളും ഇതില്‍ ഉള്‍പ്പെടും.
ഷാര ആമില്‍ വലിയ ഒരു ഹോട്ടലാണ് ഏതാനും ദിവസം മുമ്പ് അടച്ചത്. ശാര ഇശ്‌രീനിലും ശാര ആയിഷ ബിന്‍ത് അബൂബക്കറിലും പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകളും അടച്ചു. കച്ചവടം നന്നേ കുറഞ്ഞതിനാല്‍ കടകള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ നിവൃത്തിയില്ലെന്ന് കടയുടമകള്‍ പറയുന്നു.
വിദേശികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചതാണ് പ്രധാന കാരണം. ഒരു വര്‍ഷം മുമ്പ് വരെ തുറൈഫില്‍ വിദേശികള്‍ ധാരാളമുണ്ടായിരുന്നു. ഓരോ ദിവസം കൂടുന്തോറും വിദേശികളുടെ കൊഴിഞ്ഞുപോക്ക് കൂടിക്കൂടി വരികയാണ്. കമ്പനികളിലും ചെറിയ സ്ഥാപനങ്ങളിലുമായി ആയിരക്കണക്കിന് തൊഴിലാളികള്‍ മാസങ്ങള്‍ തോറും നാടണയുകയോ മറ്റു സ്ഥലങ്ങളിലേക്ക് പോകുകയോ ആണ്. ഇതിന് പുറമെ, വിദേശ തൊഴിലാളികള്‍ക്കുള്ള ലെവിയും ആശ്രിത ലെവിയും ഉള്‍പ്പെടെ ഗവണ്‍മെന്റ് സേവനങ്ങള്‍ക്കുള്ള ചെലവ് വര്‍ധിച്ചതും ഉടമകളെ സ്ഥാപനം നിര്‍ത്തുന്നതിന് പ്രേരിപ്പിച്ചു. ജീവിതച്ചെലവ് കുത്തനെ കൂടിയതോടെ അടച്ചുപൂട്ടാനുള്ള തീരുമാനം പെട്ടെന്നായി. വിദേശികളുടെ കൊഴിഞ്ഞുപോക്ക് ബഖാലകള്‍ അടക്കമുള്ള മറ്റു സ്ഥാപനങ്ങളെയും നഷ്ടത്തിലാക്കിയിരിക്കുകയാണ്.
 

 

Latest News