Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ വർഷം കയറ്റി അയച്ചത് 260 കോടി ബാരൽ എണ്ണ

റിയാദ് - സൗദി അറേബ്യ കഴിഞ്ഞ വർഷം വിദേശങ്ങളിലേക്ക് കയറ്റി അയച്ചത് 260 കോടി ബാരൽ എണ്ണ. പ്രതിദിനം ശരാശരി 71 ലക്ഷത്തിലേറെ ബാരൽ എണ്ണ തോതിൽ കഴിഞ്ഞ വർഷം രാജ്യം കയറ്റുമതി ചെയ്തു. 2017 ൽ പ്രതിദിനം 69.7 ലക്ഷം ബാരൽ എണ്ണ തോതിൽ ആകെ 250 കോടി ബാരൽ എണ്ണയാണ് സൗദി അറേബ്യ വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. 
കഴിഞ്ഞ വർഷം എണ്ണ കയറ്റുമതിയിൽ 2.4 ശതമാനം വളർച്ച രേഖപ്പെടുത്തി. 10.9 കോടി ബാരൽ എണ്ണ കഴിഞ്ഞ കൊല്ലം അധികം കയറ്റി അയച്ചു. പ്രതിദിന കയറ്റുമതിയിൽ 1,65,000 ബാരലിന്റെ വർധനവാണ് കഴിഞ്ഞ വർഷമുണ്ടായത്. ലോകത്ത് ഏറ്റവുധികം എണ്ണ കയറ്റി അയക്കുന്ന രാജ്യം എന്ന പദവി സൗദി അറേബ്യ കഴിഞ്ഞ കൊല്ലവും നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള റഷ്യ കഴിഞ്ഞ വർഷം പ്രതിദിനം 52 ലക്ഷം ബാരൽ എണ്ണ തോതിലാണ് കയറ്റി അയച്ചത്. ഏഴു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലായിരുന്നു കഴിഞ്ഞ വർഷത്തെ സൗദിയുടെ എണ്ണ കയറ്റുമതി. 2010 ൽ സൗദിയുടെ പ്രതിദിന എണ്ണ കയറ്റുമതി 66.4 ലക്ഷം ബാരലായിരുന്നു. ഇതിനു ശേഷം എണ്ണ കയറ്റുമതി ഏറ്റവും കുറവ് കഴിഞ്ഞ കൊല്ലമായിരുന്നു. 
ആഗോള വിപണിയിൽ എണ്ണ വിലയിടിച്ചിൽ തടയുന്നതിന് ഉൽപാദനം കുറക്കുന്നതിന് ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരും ഒപ്പുവെച്ച കരാർ പാലിച്ചിട്ടും 2018 ൽ സൗദിയുടെ എണ്ണ കയറ്റുമതി വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 
പ്രതിദിന ഉൽപാദനത്തിൽ പതിനെട്ടു ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്നതിനാണ് ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരും ധാരണയിലെത്തിയത്. 
2017 ആദ്യം മുതൽ ആറു മാസത്തേക്ക് ഉൽപാദനത്തിൽ കുറവ് വരുത്തുന്നതിനായിരുന്നു ധാരണ. ഇത് പിന്നീട് കഴിഞ്ഞ വർഷാവസാനം വരെ ദീർഘിപ്പിച്ചു. കഴിഞ്ഞ വർഷം പതിനൊന്നു മാസത്തിനിടെ സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 70 ലക്ഷം ബാരൽ കവിഞ്ഞു. നവംബറിലായിരുന്നു കയറ്റുമതി ഏറ്റവും കൂടുതൽ. നവംബറിൽ പ്രതിദിനം ശരാശരി 82 ലക്ഷം ബാരൽ തോതിൽ എണ്ണ കയറ്റി അയച്ചു. കയറ്റുമതി ഏറ്റവും കുറവ് മേയ് മാസത്തിലായിരുന്നു. ആ മാസത്തിൽ പ്രതിദിനം ശരാശരി 69.8 ലക്ഷം ബാരൽ തോതിലായിരുന്നു കയറ്റുമതി. 
സൗദി അറേബ്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ എണ്ണ കയറ്റി അയച്ചത് 1980 ലായിരുന്നു. ആ വർഷം പ്രതിദിന കയറ്റുമതി 92.5 ലക്ഷം ബാരലായിരുന്നു. രണ്ടാം സ്ഥാനത്ത് 1981 ആണ്. ആ വർഷം പ്രതിദിനം ശരാശരി 90.2 ലക്ഷം ബാരൽ തോതിൽ എണ്ണയാണ് കയറ്റി അയച്ചത്. ഈ രണ്ടു വർഷങ്ങളിൽ മാത്രമാണ് സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 90 ലക്ഷം ബാരലിനു മുകളിലേക്ക് ഉയർന്നത്. 
കഴിഞ്ഞ വർഷം ജനുവരിയിൽ 71.7 ലക്ഷം ബാരലും ഫെബ്രുവരിയിൽ 72.51 ലക്ഷം ബാരലും മാർച്ചിൽ 71.22 ലക്ഷം ബാരലും ഏപ്രിലിൽ 73.12 ലക്ഷം ബാരലും മേയിൽ 69.84 ലക്ഷം ബാരലും ജൂണിൽ 72.44 ലക്ഷം ബാരലും ജൂലൈയിൽ 71.18 ലക്ഷം ബാരലും ഓഗസ്റ്റിൽ 72.14 ലക്ഷം ബാരലും സെപ്റ്റംബറിൽ 74.33 ലക്ഷം ബാരലും ഒക്‌ടോബറിൽ 77.01 ലക്ഷം ബാരലും നവംബറിൽ 82.35 ലക്ഷം ബാരലും ഡിസംബറിൽ 76.87 ലക്ഷം ബാരലുമായിരുന്നു സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി. 2007 ൽ 69.6 ലക്ഷം ബാരലും 2008 ൽ 73.2 ലക്ഷം ബാരലും 2009 ൽ 62.7 ലക്ഷം ബാരലും 2010 ൽ 66.4 ലക്ഷം ബാരലും 2011 ൽ 72.2 ലക്ഷം ബാരലും 2012 ൽ 76.3 ലക്ഷം ബാരലും 2013 ൽ 75.7 ലക്ഷം ബാരലും 2014 ൽ 71.5 ലക്ഷം ബാരലും 2015 ൽ 71.6 ലക്ഷം ബാരലും 2016 ൽ 76.56 ലക്ഷം ബാരലും 2017 ൽ 69.67 ലക്ഷം ബാരലും 2018 ൽ 71.32 ലക്ഷം ബാരൽ തോതിലും പ്രതിദിനം സൗദി അറേബ്യ എണ്ണ കയറ്റി അയച്ചു. 


 

Latest News