Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റെഡിമെയ്ഡ് കടകളിൽ 1300 ലേറെ നിയമ ലംഘനങ്ങൾ

റിയാദ് - സൗദിവൽക്കരണം നിർബന്ധമാക്കിയ ശേഷം റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ നടത്തിയ പരിശോധനകളിൽ 1356 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ഈ വർഷം മുഹറം ഒന്നു (സെപ്റ്റംബർ 11) മുതലാണ് ഇത്തരം സ്ഥാപനങ്ങളിൽ സൗദിവൽക്കരണം നിർബന്ധമാക്കിയത്. 70 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. ആറു മാസത്തിനിടെ റെഡിമെയ്ഡ് വസ്ത്രങ്ങളും കുട്ടികൾക്കുള്ള വസ്ത്രങ്ങളും പുരുഷ ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിൽ 16,273 ഫീൽഡ് പരിശോധനകളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ നടത്തിയത്. 
സെപ്റ്റംബർ 11 മുതൽ കാർ-ബൈക്ക് ഷോറൂമുകളിലും ഫർണിച്ചർ കടകളിലും പാത്ര കടകളിലും സൗദിവൽക്കരണം നിർബന്ധമാക്കിയിരുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങളും കുട്ടികൾക്കുള്ള വസ്ത്രങ്ങളും പുരുഷ ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിലും കാർ-ബൈക്ക് ഷോറൂമുകളിലും ഫർണിച്ചർ കടകളിലും പാത്ര കടകളിലും ആറു മാസത്തിനിടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തിയ റെയ്ഡുകൾക്കിടെ ആകെ 2343 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 77 ശതമാനവും സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളാണ്. സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ട 1803 നിയമ ലംഘനങ്ങൾ സ്ഥാപനങ്ങളിൽ കണ്ടെത്തി. 23 ശതമാനം നിയമ ലംഘനങ്ങൾ മറ്റു ഇനങ്ങളിൽ പെട്ടതാണ്. ഈ ഗണത്തിൽ പെട്ട 540 നിയമ ലംഘനങ്ങൾ സ്ഥാപനങ്ങളിൽ കണ്ടെത്തി. നാലു മേഖലയിലെയും സ്ഥാപനങ്ങളിൽ ആറു മാസത്തിനിടെ ആകെ 29,023 ഫീൽഡ് പരിശോധനകളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ നടത്തിയത്. 
ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത് റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലാണ്. ആകെ കണ്ടെത്തിയ നിയമ ലംഘനങ്ങളിൽ 57.8 ശതമാനവും ഈ വിഭാഗം കടകളിലായിരുന്നു. ഫർണിച്ചർ കടകളാണ് രണ്ടാം സ്ഥാനത്ത്. ഫർണിച്ചർ കടകളിൽ 551 നിയമ ലംഘനങ്ങൾ കണ്ടെത്തി. ആകെ നിയമ ലംഘനങ്ങളിൽ 23.5 ശതമാനം ഫർണിച്ചർ കടകളിലാണ് കണ്ടെത്തിയത്. ആറു മാസത്തിനിടെ ഫർണിച്ചർ കടകളിൽ 6495 ഫീൽഡ് പരിശോധനകൾ നടത്തി. മൂന്നാം സ്ഥാനത്ത് കാർ, ബൈക്ക് ഷോറൂമുകളാണ്. ഈ വിഭാഗം സ്ഥാപനങ്ങളിൽ 221 നിയമ ലംഘനങ്ങൾ കണ്ടെത്തി. കാർ, ബൈക്ക് ഷോറൂമുകളിൽ ആകെ 4012 ഫീൽഡ് പരിശോധനകളാണ് നടത്തിയത്. പാത്ര കടകളിൽ 215 നിയമ ലംഘനങ്ങൾ കണ്ടെത്തി. ആറു മാസത്തിനിടെ പാത്ര കടകളിൽ 2243 ഫീൽഡ് പരിശോധനകളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ നടത്തിയത്. 
മൂന്നു ഘട്ടങ്ങളായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം 2018 ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11 ന് നിലവിൽവന്ന ആദ്യ ഘട്ടത്തിൽ  റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളും നവംബർ ഒമ്പതിനു നിലവിൽവന്ന രണ്ടാം ഘട്ടത്തിൽ വാച്ച് കടകളും കണ്ണട കടകളും ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകളും 2019 ജനുവരി ഏഴു മുതൽ പ്രാബല്യത്തിൽവന്ന മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളും സ്‌പെയർ പാർട്‌സ് കടകളും കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകളും കാർപെറ്റ് കടകളും ചോക്കലേറ്റ്-പലഹാര കടകളും സൗദിവൽക്കരണത്തിന്റെ പരിധിയിൽ വന്നു. 

 

Latest News