Sorry, you need to enable JavaScript to visit this website.

എം.എല്‍.എമാരെ സ്ഥാനാര്‍ഥികളാക്കിയാല്‍ വോട്ട് കൂടുതല്‍ കിട്ടുമോ? സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ ഇങ്ങനെ

കോട്ടയം- എം.എല്‍.എമാരെയും മുന്‍ എം.എല്‍.എമാരെയും രംഗത്ത് ഇറക്കി മത്സരം അനുകൂലമാക്കാന്‍ മധ്യകേരളത്തിലുളള സി.പി.എം നീക്കമാണ് കോട്ടയത്ത് മുന്‍ എം.എല്‍.എയായ വി.എന്‍. വാസവനിലേക്ക് അവസാന നിമിഷം ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് ഇടയാക്കിയത്. കോഴിക്കോട്ടും ആലപ്പുഴയിലും ഇതേ അടവാണ് സിപിഎം പയറ്റുന്നത്. ജനപ്രിയ എം.എല്‍.എമാരെ കളത്തിലിറക്കിയാല്‍ നാല് വോട്ട് കൂടുതല്‍ കിട്ടുമെന്നാണ് പാര്‍ട്ടി കരുതുന്നത്. നിര്‍ണായക തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ജയിക്കാനുള്ള താല്‍പര്യമാണ് പതിവില്ലാത്ത ഈ തീരുമാനത്തിന് പിന്നില്‍.

താല്‍പര്യം കുറവായിട്ടും, മണ്ഡലത്തില്‍ തിളങ്ങിയ പല എം.പിമാരേയും മാറ്റി പരീക്ഷിക്കാനും പാര്‍ട്ടി തയാറായില്ല.

സി.പി.എമ്മിന് പിന്നാലെ മറ്റു രാഷ്ട്രീയ കക്ഷികളും എം.എല്‍.എമാരുടെ ജനപ്രിയതയുടെ ഉരക്കല്ലാക്കാന്‍ ഒരുങ്ങുകയാണ്. പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇതാണ് വ്യക്തമാക്കുന്നത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനെയും ആലപ്പുഴയില്‍ ആരിഫിനെയും സി.പി.എം തെരഞ്ഞെടുത്തത് എം.എല്‍.എമാര്‍ക്കുളള മണ്ഡല പരിചയവും സ്വാധീനവും കണക്കിലെടുത്താണ്.

ഇതോടെ കേരള കോണ്‍ഗ്രസ് തട്ടകത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ചിത്രം തെളിയുന്നതിന് മുമ്പേ സി.പി.എം അങ്കം കുറിച്ചിരിക്കുകയാണ്. ജനതാദളിന്റെ രൂക്ഷമായ എതിര്‍പ്പിനിടിയിലും കോട്ടയം സീറ്റില്‍ സി.പി.എം എന്ന നിലപാടിലാണ് പാര്‍ട്ടി. ഇന്ന്് അന്തിമ തീരുമാനം പ്രഖ്യാപിക്കാനിരിക്കേ ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ വി.എന്‍. വാസവനോ സിന്ധുമോള്‍ ജോസഫിനോ നറുക്ക് വീഴാനാണ് സാധ്യത. പാര്‍ട്ടി ജില്ലാ ഘടകം വാസവന് പിന്നിലാണ്്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ തന്നെ ഒഴിവാക്കണമെന്ന്് വാസവന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്്. വാസവന്‍ മുന്നോട്ടു െവക്കുന്ന പേര്  സുരേഷ് കുറുപ്പിന്റേതാണ്. ഇക്കാര്യം സി.പി.എം സംസ്ഥാന നേതൃത്വത്തെ വാസവന്‍ അറിയിച്ചു കഴിഞ്ഞു.

നിലവിലുളള സി.പി.എം രാഷ്ട്രീയം അനുസരിച്ച്് കോട്ടയത്ത്് വി.എന്‍. വാസവനോ അല്ലെങ്കില്‍ സുരേഷ് കുറുപ്പോ ആയിരിക്കുമെന്ന്് വ്യക്തം. എന്‍.എസ്.എസുമായി സി.പി.എം ശബരിമല വിഷയത്തില്‍ ഭിന്നതയിലാണെങ്കിലും നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ മത്സരരംഗത്തേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി തയാറല്ല. കുറുപ്പിന്റെയും ഹരികുമാറിന്റെയും പേര് ഉയര്‍ന്നുവരാന്‍ പ്രധാന കാരണം എന്‍.എസ്.എസ് ഘടകമാണ്. പക്ഷേ മണ്ഡല പരിചയം എന്ന വീക്ഷണത്തിലേക്ക്് വന്നപ്പോള്‍ അത്് കുറുപ്പിലും വാസവനിലും മാത്രമായി ചുരുങ്ങി. ഇതിനിടെ സംസ്ഥാന സമിതിയിലാണ് സിന്ധുമോള്‍ ജോസഫിന്റെ പേര് വന്നത്. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അംഗമാണ് സിന്ധുമോള്‍. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി പാര്‍ലമെന്റ് മണ്ഡലം സമിതിയിലും വാസവനായിരുന്നു മുന്‍തൂക്കം. പക്ഷേ തന്റെ ആരോഗ്യ പ്രശ്‌നം അവിടെയും വാസവന്‍ തുറന്നുപറഞ്ഞു. എങ്കിലും വാസവനു തന്നെ നറുക്ക് വീഴാനാണ് സാധ്യത എന്നാണ് സൂചന.

ആലപ്പുഴയില്‍ എ.എം. ആരിഫിനെയും  പത്തനംതിട്ടയില്‍ വീണ ജോര്‍ജിനെയും രംഗത്ത് ഇറക്കിയ നീക്കമാണ് വാസവനെയും സി.പി.എം ലിസ്റ്റില്‍ പ്രിയങ്കരനാക്കിയത്്. മണ്ഡലത്തിലുളള വ്യക്തി ബന്ധവും കരുനാഗപ്പള്ളി, അമ്പലപ്പുഴ അരൂര്‍ മണ്ഡലങ്ങളിലെ ന്യൂനപക്ഷ വോട്ടുകളും സി.പി.എം ഈ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ കണക്കുകൂട്ടുന്നു. കന്നി അങ്കത്തില്‍ കോണ്‍ഗ്രസിലെ അജയ് തറയിലിനെ തോല്‍പിച്ച്് കോട്ടയം മണ്ഡലത്തില്‍ വിജയിച്ച വാസവന്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വെറും 711 വോട്ടുകള്‍ക്കാണ് തോറ്റത്്. വി.എന്‍. വാസവന്റെ മണ്ഡലത്തിലുളള സ്വാധീനമാണ് ഇത് വ്യക്തമാക്കുന്നത്്. ഈ സ്വാധീനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ്് സി.പി.എം കണക്കുകൂട്ടുന്നത്.

 

 

 

 

 

 

 

 

Latest News