പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പി.സി. ജോര്‍ജ്

കോട്ടയം - പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പി.സി. ജോര്‍ജ്്.  കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പി.ജെ. ജോസഫ് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്നും ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് അറിയിച്ചു. കോട്ടയമൊഴിച്ചുള്ള 19 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ കേരള ജനപക്ഷം ഒറ്റയ്ക്ക് മത്സരിക്കാനാണ് പരിപാടി. പത്തനംതിട്ടയില്‍ പാര്‍ട്ടി തീരുമാനപ്രകാരം താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നും ജോര്‍ജ് പറഞ്ഞു. മൂന്ന് മണ്ഡലങ്ങളില്‍ വിജയം ലക്ഷ്യമിട്ടും മറ്റു മണ്ഡലങ്ങളില്‍ ശക്തി തെളിയിക്കാനുമാണ് മത്സരിക്കുന്നതെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കിയിട്ട് നാളിതുവരെ മറുപടി ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ശക്തി തെളിയിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ  കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി ഒമ്പത് അംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. എസ്. ഭാസ്കര പിള്ള, ഇ.കെ. ഹസന്‍ കുട്ടി, അഡ്വ. ഷൈജോ ഹസന്‍, പ്രൊഫ. സെബാസ്റ്റ്യന്‍, ഉമ്മച്ചന്‍ കൂറ്റനാല്‍, ജോസ് കോലടി, എം.എന്‍. സുരേന്ദ്രന്‍, കെ.കെ. ചെറിയാന്‍, നിഷ എം.എസ് എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ഷോണ്‍ ജോര്‍ജിന്റെ പേരും കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നതായും ജോര്‍ജ് പറഞ്ഞു. സഭാ വസ്തുക്കള്‍ കൈക്കലാക്കാനുള്ള നീക്കമാണ് ജസ്റ്റിസ് കെ.ടി. തോമസിനെ വെച്ച് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു. സഭയെയും വിശ്വാസത്തെയും തകര്‍ക്കുന്ന നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാണം.

സര്‍ഫാസി ആക്ടിനെതിരെ 11 ന് കോട്ടയത്ത് ജനപക്ഷം ഉപവാസം സംഘടിപ്പിക്കും. 20,000 പേര്‍ക്കാണ് സര്‍ഫാസി ആക്ട് പ്രകാരം ജപ്തിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ആറ് മാസം മൊറട്ടോറിയം പ്രഖ്യാപിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ണില്‍ പൊടിയിടലാണെന്നും ജോര്‍ജ് പറഞ്ഞു.

 

 

Latest News