റിയാദ് - സൗദി അറേബ്യ കഴിഞ്ഞ വർഷം 1.2 കോടി വിസകൾ അനുവദിച്ചതായി വിദേശ മന്ത്രാലയത്തിലെ വിസ ഡയറക്ടറേറ്റ് ഉപദേഷ്ടാവ് ഖാലിദ് അൽഖഹ്താനി പറഞ്ഞു. റിയാദിൽ സംഘടിപ്പിച്ച റിക്രൂട്ട്‌മെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസ്ഥകൾ പൂർണമായ അപേക്ഷകളിൽ 24 മണിക്കൂറിനകം വിസകൾ ഇഷ്യൂ ചെയ്യും.
വിദേശ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററിനെയും ഇലക്‌ട്രോണിക് ലിങ്കിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഡാറ്റാ ഏകീകരണം സാധ്യമാവുകയും വിസകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓട്ടോമാറ്റിക് ആയി ജവാസാത്ത് ഡയറക്ടറേറ്റിലേക്കും അതിർത്തി പ്രവേശന കവാടങ്ങളിലേക്കും അയക്കുന്നതിനു സാധിക്കുന്നതായും ഖാലിദ് അൽഖഹ്താനി പറഞ്ഞു.
വ്യക്തികളായ തൊഴിലുടമകളുടെ സ്‌പോൺസർഷിപ്പിൽ ജോലി ചെയ്യുന്നതിന് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ചില രാജ്യങ്ങളിലെ നിയമങ്ങൾ കുറ്റകരമാക്കുന്നതായി വിദേശ മന്ത്രാലയത്തിലെ വിദേശികാര്യ വകുപ്പ് മേധാവി ഡോ. മുഹമ്മദ് അൽശമ്മരി പറഞ്ഞു. വൻകിട റിക്രൂട്ട്‌മെന്റ് കമ്പനികളുടെ സ്‌പോൺസർഷിപ്പിൽ ജോലി ചെയ്യുന്നതിന് മാത്രമേ ഇവർ തൊഴിലാളികളെ അയക്കുന്നുള്ളൂ.