ദമാം - ദുരിത ജീവിതത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങിയ കൊല്ലം ആര്യങ്കാവ് സ്വദേശി അയ്യപ്പന്‍ മുത്തുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങുന്നു. അഞ്ച് മാസമായി ദമാം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ പരിശ്രമത്തിനൊടുവിലാണ് തടസ്സങ്ങള്‍ നീക്കി, നാട്ടിലേക്കയക്കാന്‍ സാഹചര്യമൊരുങ്ങുന്നത്. മിക്കവാറും ഈയാഴ്ച തന്നെ നാട്ടിലേക്ക് അയക്കാന്‍ കഴിയുമെന്ന് നാസ് വക്കം മലയാളം ന്യൂസിനോട് പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.
പ്രവാസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ദുരിതവും യാതനകളും നിറഞ്ഞതായിരുന്നു അയ്യപ്പന്‍ മുത്തുവിന്റെ ജീവിതം. 13 വര്‍ഷമായി സൗദിയില്‍ വിവിധ ഇടങ്ങളില്‍ ജോലി ചെയ്‌തെങ്കിലും നിത്യ ജീവിതം കഴിഞ്ഞതല്ലാതെ മറ്റൊരു സമ്പാദ്യവും ഉണ്ടാക്കാനായില്ല. ഒടുവില്‍ ദമാമിലെ ഒരു സ്വകാര്യ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കെത്തിയ മുത്തു പക്ഷാഘാതത്തിനു മുന്നില്‍ തന്നെ സ്വപ്നങ്ങളെല്ലാം പിന്നിലുപേക്ഷിച്ച് പരാധീനതകളില്ലാത്ത ലോകത്തേക്ക് യാത്രയാവുകയായിരുന്നു.
ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മലയാളി സൗദി ജയിലില്‍; ആശങ്കയോടെ കുടുംബം
കയറിക്കിടക്കാന്‍ ഒരു കൂര സ്വപ്നം കണ്ടും തന്റെ ദരിദ്രമായ കുടുംബ സാഹചര്യത്തിന് ആശ്വാസം കണ്ടെത്തുന്നതിനുമാണ് മുത്തു പ്രവാസ ലോകത്തെത്തിയത്. എന്നാല്‍ ജോലിക്കെത്തിയ സ്ഥാപനം തുടക്കം മുതല്‍ തന്നെ സാമ്പത്തിക പരാധീനത കാരണം അടച്ചുപൂട്ടലിന്റെ വഴിയിലായിരുന്നു. തുടര്‍ന്ന് സ്‌പോണ്‍സര്‍ മാസങ്ങളോളം മുത്തുവിനെയും ഒപ്പമുണ്ടായിരുന്നവരെയും മറ്റു കമ്പനികളിലെ പ്രോജക്ടുകളില്‍ ജോലിക്ക് വിട്ടു. അവരുടെ ശമ്പളം നേരിട്ടെത്തി കൈപ്പറ്റിയിരുന്ന സ്‌പോണ്‍സര്‍ പക്ഷേ, ചില്ലിക്കാശു പോലും മുത്തുവിനും സഹപ്രവര്‍ത്തകര്‍ക്കും നല്‍കിയില്ല. ശമ്പളമില്ലാതെ ഈ നില മാസങ്ങളോളം തുടര്‍ന്നപ്പോള്‍, തുടരാന്‍ കഴിയില്ലെന്ന് ഇവര്‍ സ്‌പോണ്‍സറെ അറിയിച്ചു. ഇതോടെ സ്‌പോണ്‍സര്‍ ഇവര്‍ക്കെതിരെ തിരിയുകയും കള്ളക്കേസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് അധികൃതര്‍ കമ്പനിയുടെ സിസ്റ്റം ബ്ലോക്ക് ചെയ്യുകയും ഇവര്‍ക്ക് മറ്റു ജോലികള്‍ക്ക് പോകാനോ, നാട്ടിലേക്ക് തിരികെ പോകാനോ കഴിയാത്ത സ്ഥിതിയിലായി. ദരിദ്രരായ തന്റെ കുടുംബത്തിന് ചെലവുകാശ് പോലും അയച്ചുകൊടുക്കാന്‍ കഴിയാതെ വന്നതോടെ മാനസികമായി തളര്‍ന്ന മുത്തു, പലയിടങ്ങളിലായി ചെറിയ ചെറിയ ജോലികള്‍ ചെയ്തു പോന്നു. ഇതിനിടെ കൂടെയുണ്ടായിരുന്ന പല സുഹൃത്തുക്കളും തര്‍ഹീല്‍ വഴി നാടണഞ്ഞു.
പുറത്തു ജോലി ചെയ്യുന്നതിനിടെ ഒരു ദിവസം പോലീസ് പരിശോധനയില്‍ രേഖകളൊന്നുമില്ലാതെ പിടികൂടിയ മുത്തുവിനെ ദമാം തര്‍ഹീലില്‍ എത്തിച്ചു. തര്‍ഹീല്‍ മേധാവിയുടെ കാരുണ്യത്താല്‍ നാസ് വക്കം സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കി. സ്‌പോണ്‍സര്‍ നല്‍കിയ കേസ് ഉള്ളതിനാല്‍ എക്‌സിറ്റ് അടിക്കുന്നതിനു കാലതാമസം നേരിടുമെന്ന് മനസ്സിലാക്കിയ മുത്തു കുടുംബത്തിനു ചെലവിനെങ്കിലുമുള്ള പണം കണ്ടെത്തുന്നതിന് കേസ് തീരുന്നതു വരെ എന്തെങ്കിലും ജോലി ചെയ്യണമെന്ന് നാസിനോട് അപേക്ഷിച്ചു. അതുപ്രകാരം ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ആയി ജോലി ലഭിച്ചു. മൂന്ന് മാസത്തെ ജോലിക്ക് ശേഷം വിധി വീണ്ടും മുത്തുവിന് എതിരാവുകയായിരുന്നു. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് പക്ഷാഘാതം സംഭവിച്ച് തളര്‍ന്നു വീണ മുത്തുവിനെ, ദമാം സെന്‍ട്രല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു ചികിത്സ തേടി. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം പുറത്തിറങ്ങിയ മുത്തുവിനെ എങ്ങനെയെങ്കിലും കേസ് പിന്‍വലിപ്പിച്ച് നാട്ടിലേക്കയക്കാനായിരുന്നു പിന്നീട് ശ്രമം. എന്നാല്‍ ഇത് മനസ്സിലാക്കിയ മുത്തു, ഈയവസ്ഥയില്‍ തന്നെ ആറു മാസത്തേക്കെങ്കിലും നാട്ടിലെക്കയക്കരുതെന്ന് കരഞ്ഞുപറഞ്ഞു. ശൂന്യമായ കൈകളുമായി നാട്ടിലേക്ക് ചെന്നിട്ടു ഒരു കാര്യവുമില്ലെന്നും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തന്റെ മുന്നിലില്ലെന്നും, നാട്ടില്‍ നിന്നും വിസക്ക് വേണ്ടി എടുത്ത ലോണ്‍ പോലും തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെന്നും പറഞ്ഞതോടെ കുറച്ചു കാലം കൂടി ജോലി ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. അഞ്ചു മാസത്തോളം പുറത്തു ജോലികള്‍ ചെയ്തു വന്നെങ്കിലും വിധി വീണ്ടും മുത്തുവിനെ പിടികൂടി. വീണ്ടും പക്ഷാഘാതം സംഭവിക്കുകയും ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ രോഗം ഭേദമാകാതെ മരണം സംഭവിക്കുകയായിരുന്നു.
അഞ്ചു മാസമായി ദമാം മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള എന്‍.ഒ.സി കിട്ടി. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തിയായി. എങ്കിലും സ്‌പോണ്‍സര്‍ നല്‍കിയ കേസ് നിലവിലുള്ളതിനാല്‍ അത് പിന്‍വലിച്ചുകൊണ്ടുള്ള അനുമതി പത്രം ദമാം ഗവര്‍ണറേറ്റില്‍ നിന്നും ലഭിക്കേണ്ടതുണ്ട്. അനുമതി പത്രം ഇന്നു തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് കിട്ടിയാല്‍ അധികം വൈകാതെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും നാസ് പറഞ്ഞു. പ്രിയതമന്റെ ഭൗതിക ശരീരം ഒരു നോക്കു കാണാന്‍ അഞ്ച് മാസമായി നാട്ടില്‍ കാത്തിരിക്കുകയാണ് ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം.