Sorry, you need to enable JavaScript to visit this website.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

തിരുവനന്തപുരം- മുമ്പെങ്ങും ഇല്ലാത്ത തരത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഖജനാവ് കാലിയായതിനാൽ ബില്ലുകൾ മാറാൻ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ധനമന്ത്രാലയം അറിയാതെ ബില്ലുകൾ മാറി നൽകരുതെന്ന്  രഹസ്യ നിർദേശം നൽകി.  സാമ്പത്തിക വർഷാവസാനം പ്രഖ്യാപിച്ച ട്രഷറി നിയന്ത്രണം വരും മാസങ്ങളിലും വേണ്ടിവരുമെന്നാണ് വ്യക്തമാകുന്ന്. ഈ സാഹചര്യത്തിലാണ് ധനവകുപ്പ് അതീവ രഹസ്യ സർക്കുലർ വകുപ്പു സെക്രട്ടറിമാർക്ക് കൈമാറിയത്. രണ്ടായിരത്തിലെ പ്രതിസന്ധി ഘട്ടത്തിനു തുല്യമാണ് നിലവിലെ സ്ഥിതിയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 
ശമ്പളവും പെൻഷനും നൽകാനുള്ള പണം മാത്രമാണ്  ട്രഷറിയിലുള്ളത്. ട്രഷറിയിൽ ശേഷിക്കുന്നത് 4000 കോടി രൂപമാത്രം. ശമ്പളവും പെൻഷനും നൽകാൻ ഇത്രയും തുക വേണം. ട്രഷറി പൂട്ടേണ്ട ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ടും സർക്കാരിന്റെ ഭാഗത്ത്‌നിന്നും അടിയന്തര ഇടപെടലുകൾ ഉണ്ടാകുന്നില്ല. 
കരാർ ബില്ലുകൾ എല്ലാം ഈ മാസം അനുവദിക്കണം. അതോടൊപ്പം വിവിധ വകുപ്പുകൾക്ക് വാർഷിക പദ്ധതി പ്രകാരം നൽകേണ്ട തുകയും മാർച്ച് അവസാനം നൽകണം. ക്ഷേമ പെൻഷനുകൾ നൽകാൻ പോലും  ട്രഷറിയിൽ പണമില്ല.  സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സഹകരണ ബാങ്കുകളിൽനിന്ന് 5000 കോടി രൂപ വായ്പ എടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച നടപടിക്രമങ്ങളായിട്ടില്ല. സാമ്പത്തിക വർഷാവസാനമായതിനാൽ പണം നൽകാനാവില്ലെന്ന് കാണിച്ച് ബാങ്കുകളും വിമുഖത കാണിക്കുന്നു. 
അടിയന്തര പ്രാധാന്യമുള്ള ബില്ലുകൾക്ക് മാത്രം അനുമതി നൽകാനും അല്ലാത്തവ അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റിവെക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബില്ലുകൾ മാറ്റാതാകുന്നതോടെ  കരാർ പണികൾ എല്ലാം നിലയ്ക്കും. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കിഫ്ബിയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ നിക്ഷേപങ്ങൾ എല്ലാം കിഫ്ബിയിലേക്കാണ് പോകുന്നത്.  കടപ്പത്രം പുറപ്പെടുവിച്ച് ലേലത്തിലൂടെ സ്വരൂപിക്കാവുന്ന പണത്തിന്റെ പരിധിയുമായി. 

Latest News