Sorry, you need to enable JavaScript to visit this website.

ജനുവരിയിൽ വിദേശികൾ  അയച്ചത് 1,102 കോടി റിയാൽ

റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ കഴിഞ്ഞ ജനുവരിയിൽ സ്വദേശങ്ങളിലേക്ക് അയച്ചത് 1,102 കോടി റിയാൽ. ജനുവരിയിൽ വിദേശികളുടെ റെമിറ്റൻസിൽ രണ്ടര ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. 2018 ഡിസംബറിൽ വിദേശികൾ 1,130 കോടിയോളം റിയാൽ അയച്ചിരുന്നു. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ വിദേശികളുടെ റെമിറ്റൻസിൽ 28.6 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 
എന്നാൽ 2018 ജനുവരിയെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ വിദേശികൾ അയച്ച പണത്തിൽ 6.1 ശതമാനം വർധനവ് രേഖപ്പെടുത്തി. 2018 ജനുവരിയിൽ വിദേശികൾ 1,040 കോടി റിയാലാണ് സ്വദേശങ്ങളിേലക്ക് അയച്ചത്. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ 63.7 കോടി റിയാൽ വിദേശികൾ അധികം അയച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിലെ ആകെ ജനസംഖ്യ 33.4 ദശലക്ഷമാണ്. ഇതിൽ 20.8 ദശലക്ഷം സ്വദേശികളും 12.6 ദശലക്ഷം വിദേശികളുമാണ്. രാജ്യത്തെ ജനസംഖ്യയിൽ സൗദികൾ 62.2 ശതമാനവും വിദേശികൾ 37.8 ശതമാനവുമാണ്. 
കഴിഞ്ഞ വർഷം നിയമാനുസൃത മാർഗങ്ങളിലൂടെ വിദേശികൾ അയച്ച പണത്തിൽ 3.7 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം 13,643 കോടി റിയാലാണ് വിദേശികൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത്. 2017 ൽ വിദേശികളുടെ റെമിറ്റൻസ് 14,166 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസിൽ 522 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. 
സൗദിയിലെ വിദേശികൾ കഴിഞ്ഞ വർഷം ജനുവരിയിൽ 1,038.7 കോടി റിയാലും ഫെബ്രുവരിയിൽ 1,279.7 കോടി റിയാലും മാർച്ചിൽ 1,279.8 കോടി റിയാലും ഏപ്രിലിൽ 1,172.1 കോടി റിയാലും മേയിൽ 1,275.3 കോടി റിയാലും ജൂണിൽ 1,060.4 കോടി റിയാലും ജൂലൈയിൽ 1,217.5 കോടി റിയാലും ഓഗസ്റ്റിൽ 1,042.7 കോടി റിയാലും സെപ്റ്റംബറിൽ 983.7 കോടി റിയാലും ഒക്‌ടോബറിൽ 1,172.4 കോടി റിയാലും നവംബറിൽ 989.8 കോടി റിയാലും ഡിസംബറിൽ 1,131 കോടി റിയാലുമാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. 
കഴിഞ്ഞ കൊല്ലം വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 7.7 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം സൗദികൾ 6,027 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2017 ൽ ഇത് 6,527 കോടി റിയാലായിരുന്നു. സൗദികളുടെ റെമിറ്റൻസിൽ കഴിഞ്ഞ വർഷം 500 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം സൗദികളും വിദേശികളും കൂടി ആകെ 19,670 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2017 ൽ ഇത് 20,693 കോടി റിയാലായിരുന്നു. 
2016 ൽ വിദേശികളുടെ റെമിറ്റൻസ് 15,189 കോടി റിയാലായിരുന്നു. ആ കൊല്ലം റെമിറ്റൻസിൽ 6.7 ശതമാനം കുറവ് രേഖപ്പെടുത്തി. 2015 ലാണ് സൗദിയിലെ വിദേശികൾ ഏറ്റവുമധികം പണം സ്വദേശങ്ങളിലേക്ക് അയച്ചത്. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,686 കോടി റിയാലായി ഉയർന്നു. രണ്ടാം സ്ഥാനത്ത് 2014 ആണ്. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,330 കോടി റിയാലായിരുന്നു. പത്തു വർഷത്തിനിടെ വിദേശികളുടെ റെമിറ്റൻസ് ഏറ്റവും കുറവ് 2008 ലായിരുന്നു. ആ വർഷം ആകെ 6,900 കോടി റിയാൽ മാത്രമാണ് വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. രണ്ടാം സ്ഥാനത്ത് 2009 ആണ്. ആ കൊല്ലം വിദേശികളുടെ റെമിറ്റൻസ് 8,420 കോടി റിയാലായിരുന്നു. 
2010 ൽ വിദേശികളുടെ റെമിറ്റൻസിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ആ വർഷം 9,880 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിലൂടെ വിദേശികൾ അയച്ചത്. 2011 ൽ റെമിറ്റൻസ് 12 ശതമാനം വർധിച്ചു. റെമിറ്റൻസ് 11,000 കോടി റിയാലായി ആ വർഷം ഉയർന്നു. 2012 ൽ റെമിറ്റൻസ് 12 ശതമാനം വർധിച്ച് 12,500 കോടി റിയാലിലും 2013 ൽ 18 ശതമാനം വർധിച്ച് 14,700 കോടി റിയാലിലും 2014 ൽ നാലു ശതമാനം വർധിച്ച് 15,330 കോടി റിയാലിലും 2015 ൽ രണ്ടു ശതമാനം വർധിച്ച് 15,686 കോടി റിയാലിലും എത്തി. 2016 ൽ റെമിറ്റൻസിൽ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തി. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,189 കോടി റിയാലായിരുന്നു. 2017 റെമിറ്റൻസിൽ ഏഴു ശതമാനം കുറവ് രേഖപ്പെടുത്തി. സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ കഴിഞ്ഞ 2017 ൽ 14,166 കോടി റിയാലാണ് ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത്. 

 

Latest News