Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദിലീപിന്റെ ഡി സിനിമാസ് കൈയേറ്റ ഭൂമിയില്‍ 

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കൈയേറിയാണെന്ന വിജിലന്‍സ് കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ക്കു സാധുതയുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.
കൈയേറ്റം ആരോപിച്ചുള്ള പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി 2018 മാര്‍ച്ച് 15ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ദിലീപ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണു സിംഗിള്‍ ബെഞ്ചിന്റെ വിധി.
ഡി സിനിമാസ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറിയയെന്ന ആരോപണത്തെ തുടര്‍ന്ന് റവന്യൂ, സര്‍വേ വിഭാഗങ്ങള്‍ പരിശോധന നടത്തിയിരുന്നു. ഭൂമി കൈയേറ്റമില്ലെന്ന റിപ്പോര്‍ട്ടായിരുന്നു സര്‍വെ സൂപ്രണ്ടും നല്‍കിയത്. തീയറ്ററിന് വേണ്ടി സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കൈയേറി എന്ന ആരോപണം തെറ്റാണെന്ന് ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഡി സിനിമാസിനൊപ്പമുള്ളത് സമീപമുള്ള ഒരു ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ്. സര്‍ക്കാരിന്റെയോ പുറമ്പോക്കോ ആയ ഭൂമി ഡി സിനിമാസില്‍ ഇല്ലെന്നു ജില്ലാ കലക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ജില്ലാ സര്‍വേ സൂപ്രണ്ടും വ്യക്തമാക്കിയിരുന്നതാണ്.
സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തിരുകൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ക്ഷേത്രത്തിന്റെ 90 സെന്റില്‍ ഒന്നര സെന്റ് സ്ഥലം ദേശീയപാതയ്ക്കായി വിട്ടുകൊടുത്തിരുന്നു. വിട്ടുകൊടുത്ത ഭൂമിയുടെ രേഖയില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയപ്പോള്‍ ദിലീപിന്റെ ഭൂമിയിലും പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിരുന്നു. അത് പിന്നീട് തിരുത്തിവാങ്ങിയിരുന്നു.
ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോട് പുറമ്പോക്കും ഉള്‍പ്പെടുന്നതായും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

Latest News