മലപ്പുറം- വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി പി.പി.സുനീർ മൽസരിച്ചേക്കും. സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറായ സുനീറിന് സ്ഥാനാർഥി പട്ടികയിൽ പ്രഥമ പരിഗണന ലഭിക്കുമെന്നാണറിയുന്നത്. ഇടതുമുന്നണിയിൽ സി.പി.ഐ മൽസരിക്കുന്ന നാലു സീറ്റുകളിൽ ഒന്നാണ് വയനാട് മണ്ഡലം. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയായ സുനീർ സി.പി.ഐ മലപ്പുറം ജില്ലാ മുൻ സെക്രട്ടറിയുമാണ്. നേരത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നു. പൊന്നാനി ലോക്‌സഭാമണ്ഡലത്തിൽ നേരത്തെ ഇടതുമുന്നണി സ്ഥാനാർഥിയായി മൽസരിച്ചിട്ടുണ്ട്. സംഘടനാ രംഗത്ത് സജീവമായ സുനീറിന് വയനാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറം ജില്ലയിലെ പ്രദേശങ്ങളിലും സ്വാധീനമുണ്ടാക്കാനുകുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.
വയനാട് സീറ്റ് ഇടതുമുന്നണിക്ക് വിജയ പ്രതീക്ഷയുള്ള സീറ്റല്ല. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വോട്ടുകളിൽ വൻതോതിൽ ചോർച്ചയുണ്ടായത് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എം.ഐ.ഷാനവാസ് 20,870 വോട്ടുകൾക്കാണ് വിജയിച്ചത്. 2009 ലെ തെരഞ്ഞെടുപ്പിൽ ഷാനവാസിന് ലഭിച്ചത് ഒന്നര ലക്ഷത്തിനു മുകളിലുള്ള ഭൂരിപക്ഷമായിരുന്നു. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുത്തനെ കുറക്കാനായത് രാഷ്ട്രീയ നേട്ടമായാണ് ഇടതുമുന്നണി കാണുന്നത്.
2008 ലെ മണ്ഡല പുനർനിർണയത്തിൽ പുതുതായി രൂപമെടുത്ത വയനാട് മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായിരുന്ന സി.പി.ഐ നേതാവ് സത്യൻ മൊകേരിക്ക് വിജയിക്കാനായില്ലെങ്കിലും പ്രകടമായ നേട്ടമുണ്ടാക്കാനായി. 3,56,165 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 2009 ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥിയായി മൽസരിച്ച അഡ്വ.എം.റഹ്മത്തുള്ളക്ക് ലഭിച്ചത് 2,57,264 വോട്ടുകളായിരുന്നു. റഹ്മത്തുള്ള പിന്നീട് മുസ്‌ലിം ലീഗിൽ ചേർന്നു. 2014 ൽ സത്യൻ മൊകേരിക്ക് വേണ്ടി ഇടതുമുന്നണി നടത്തിയ ശക്തമായ പ്രചാരണം യു.ഡി.എഫിന്റെ വോട്ടുകളിൽ ഇടിവുണ്ടാക്കി.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് വയനാട് മണ്ഡലം. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ നിയമസഭാ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലവുമാണ് വയനാടിന് കീഴിൽ വരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിലാണ് ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചത്. ബാക്കി അഞ്ചു മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിട്ടു നിന്നു. സുൽത്താൻ ബത്തേരിയിൽ 8666 വോട്ടുകളുടെ ലീഡും സുൽത്താൻ ബത്തേരിയിൽ 8983 വോട്ടുകളുടെ ലീഡുമാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. എന്നാൽ മലപ്പുറം ജില്ലയിലെ മൂന്നു മണ്ഡലങ്ങളാണ് ഇടതുമുന്നണിക്ക് വെല്ലുവിളികളുയർത്തുന്നത്. ഏറനാട് മണ്ഡലത്തിൽ യു.ഡി.എഫിന്റെ ലീഡ് 18,836 വോട്ടുകളായിരുന്നു. നിലമ്പൂരിൽ 3266 വോട്ടുകളുടെയും വണ്ടൂരിൽ 12,267 വോട്ടുകളുടെയും ലീഡ് യു.ഡി.എഫിന് ലഭിച്ചു.തിരുവമ്പാടിയിൽ എം.ഐ.ഷാനവാസ് മുന്നിട്ടു നിന്നത് 2385 വോട്ടുകൾക്കായിരുന്നു.
ദീർഘകാലമായി മലപ്പുറം ജില്ലയിൽ സി.പി.ഐയുടെ നേതൃനിരയിലുള്ള പി.പി.സുനീർ ഇടതുമുന്നണിക്കുള്ളിൽ പൊതുസമ്മതനാണ്. നേരത്തെ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ മൽസരിച്ചെങ്കിലും വിജയിക്കാനായില്ല. ഏറെ കാലമായി തെരഞ്ഞെടുപ്പുകളിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചുള്ള പരിചയം സുനീറിനുണ്ട്. സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും സുനീറിനൊപ്പമാണ്.
ഇടതുമുന്നണിയുടെ സ്ഥാനാർഥി നിർണയം അടുത്തയാഴ്ച നടക്കാനിരിക്കേ വയനാട്ടിലേക്കുള്ള സ്ഥാനാർഥി പട്ടികയിൽ സുനീറിന്റെ പേരിനാണ് മുൻതൂക്കമെന്നാണറിയുന്നത്.