ദമാം - നിയമ ലംഘനങ്ങൾ നടത്തുന്ന കാറുകൾ മൂന്നു സാഹചര്യങ്ങളിൽ ഒഴികെ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യരുതെന്ന് കിഴക്കൻ പ്രവിശ്യയിൽ പാർക്കിംഗ് നടത്തിപ്പ് കരാറേറ്റെടുത്ത കമ്പനിക്ക് നഗരസഭ നിർദേശം നൽകി. ഗതാഗത തടസ്സം സൃഷ്ടിച്ച് നിർത്തിയിടുന്ന വാഹനങ്ങൾ, കാൽനട യാത്രക്കാരുടെ അവകാശം കൈയേറുന്ന വാഹനങ്ങൾ, ഫുട്പാത്തിൽ നിർത്തിയിടുന്ന വാഹനങ്ങൾ എന്നിവ മാത്രമേ നീക്കം ചെയ്യാൻ പാടുള്ളൂവെന്നാണ് നിർദേശം.
വ്യാപാര കേന്ദ്രങ്ങളിലും സമീപത്തെ കെട്ടിടങ്ങളോടു ചേർന്നും നിർത്തിയിടുന്ന വാഹനങ്ങൾ നീക്കം ചെയ്യപ്പെടുന്നതായി സൗദി പൗരന്മാരുടെ പരാതികൾ വർധിച്ച പശ്ചാത്തലത്തിലാണ് നിർദേശം. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുക മാത്രമേ ചെയ്യാവൂ എന്നും യാർഡിലേക്ക് നീക്കം ചെയ്യാൻ പാടില്ലെന്നും ഡ്രൈവർമാർ ആവശ്യപ്പെടുന്നു. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് 50 റിയാൽ പിഴയും വാഹനം നീക്കം ചെയ്യുന്നതിനുള്ള ഫീസ് ആയി 170 റിയാലും ചുമത്തുന്നുണ്ട്. നീക്കം ചെയ്യുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഉടമകൾ പറയുന്നു.