Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

മസൂദ് അസ്ഹറിനെ വിലക്കണമെന്ന് യുഎസും ബ്രിട്ടനും ഫ്രാന്‍സും; ഇനി അറിയേണ്ടത് ചൈനയുടെ നിലപാട്

യുനൈറ്റഡ് നേഷന്‍സ്- പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്ഥാനിലെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തമെന്ന് യുഎന്‍ രക്ഷാ സമിതിയില്‍ യുഎസും ബ്രിട്ടനും ഫ്രാന്‍സും ആവശ്യപ്പെട്ടു. വീറ്റോ അധികാരമുള്ള രക്ഷാസമിതി ഈ സ്ഥിരാംഗങ്ങളുടെ പ്രമേയം പാസാക്കപ്പെട്ടാല്‍ മസൂദിനെ യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ആഗോള യാത്രാ വിലക്കും സ്വത്ത് മരവിപ്പിക്കലും ആയുധ ഇടപാട് വിലക്കും നേരിടേണ്ടി വരും. ഈ രാജ്യങ്ങളുടെ പ്രമേയത്തെ മറ്റൊരു രക്ഷാസമിതി സ്ഥിരാംഗമായ റഷ്യയും പിന്തുണച്ചേക്കും. മസൂദ് അസ്ഹറിനെതിരെ വിലക്കേര്‍പ്പെടുത്താനുള്ള പ്രമേയത്തെ നേരത്തെ റഷ്യ പിന്തുണച്ചിരുന്നു. ഇതോടെ എല്ലാ കണ്ണുകളും ഇനി ചൈനയിലേക്കാണ്. വീറ്റോ അധികാരമുള്ള ചൈന പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ മസൂദിനെതിരായ പ്രമേയത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ലോകവും ഇന്ത്യയും ഉറ്റുനോക്കുന്നത്. നേരത്തെ പലതവണ മസൂദിനെതിരായ പ്രമേയങ്ങളെ ചൈന എതിര്‍ത്തിട്ടുണ്ട്. യുഎസും ബ്രിട്ടനും ഫ്രാന്‍സും സമര്‍പ്പിച്ച പുതിയ നിര്‍ദേശം പരിഗണിക്കാന്‍ യുഎന്‍ രക്ഷാ സമിതിയുടെ ഉപരോധ സമിതിക്ക് 10 പ്രവര്‍ത്തി ദിവസങ്ങളാണ് സമയമുള്ളത്.

Latest News